ജിദ്ദ – ലോക രാജ്യങ്ങള്‍ക്ക് സൗദി അറേബ്യ ഇതുവരെ 13,373 കോടി റിയാലിന്റെ (11,57,165 കോടി ഇന്ത്യന്‍ രൂപ) സഹായങ്ങള്‍ നല്‍കിയതായി സൗദി എയ്ഡ് പ്ലാറ്റ്‌ഫോം വെളിപ്പെടുത്തി. 172 രാജ്യങ്ങള്‍ക്ക് ഇവ പ്രയോജനപ്പെട്ടു. ഈ രാജ്യങ്ങളില്‍ സൗദി സഹായത്തോടെ 7,468 പദ്ധതികള്‍ നടപ്പാക്കി. ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ ലഭിച്ചത് ഈജിപ്തിനാണ്. ഈജിപ്തില്‍ 3,248 കോടി റിയാലിന്റെ 68 പദ്ധതികള്‍ സൗദി സഹായത്തോടെ നടപ്പാക്കി. രണ്ടാം സ്ഥാനത്തുള്ള യെമനില്‍ 2,757 കോടി റിയാലിന്റെ 1,366 പദ്ധതികളും മൂന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാനില്‍ 1,280 കോടി റിയാലിന്റെ 293 പദ്ധതികളും നാലാം സ്ഥാനത്തുള്ള സിറിയയില്‍ 749 കോടി റിയാലിന്റെ നിരവധി പദ്ധതികളും അഞ്ചാം സ്ഥാനത്തുള്ള ഇറാഖില്‍ 733 കോടി റിയാലിന്റെ 68 പദ്ധതികളും ആറാം സ്ഥാനത്തുള്ള ഫലസ്തീനില്‍ 535 കോടി റിയാലിന്റെ 259 പദ്ധതികളും നടപ്പാക്കി.
സമീപ കാലത്ത് 1,962 കോടി റിയാലിന്റെ ജീവകാരുണ്യ പദ്ധതികളും സൗദി അറേബ്യ നടപ്പാക്കി. ജീവകാരുണ്യ പദ്ധതികളുടെ പ്രയോജനം ഏറ്റവുമധികം ലഭിച്ചത് യെമന് ആണ്. യെമനില്‍ 1,125 കോടി റിയാലിന്റെ ജീവകാരുണ്യ പദ്ധതികളും രണ്ടാം സ്ഥാനത്തുള്ള സിറിയയില്‍ 609 കോടി റിയാലിന്റെ ജീവകാരുണ്യ പദ്ധതികളും നടപ്പാക്കി. റോഹിംഗ്യന്‍ അഭയാര്‍ഥികളെ ലക്ഷ്യമിട്ട് 227.3 കോടി റിയാലിന്റെ റിലീഫ് പദ്ധതികളും നടപ്പാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group