ജിദ്ദ – ഏകദേശം ഇരുപതു വര്‍ഷത്തോളം അമേരിക്കന്‍ ജയിലില്‍ കഴിഞ്ഞ സൗദി പൗരന്‍ ഹുമൈദാന്‍ അല്‍തുര്‍ക്കിയെ വരും ദിവസങ്ങളില്‍ സൗദി അറേബ്യയിലേക്ക് നാടുകടത്തും. 56 കാരനായ ഹുമൈദാന്‍ കഴിഞ്ഞ മാസം ജയില്‍ മോചിതനായി. അന്നു മുതല്‍ യു.എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണ്. ഹുമൈദാനെ നാടുകടത്താനുള്ള അന്തിമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹുമൈദാന്‍ അല്‍തുര്‍ക്കിയെ സ്വദേശത്തേക്ക് അയക്കല്‍ ആസന്നമാണെന്നും യാത്രാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ അമേരിക്കന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പത്തൊമ്പതു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ഹുമൈദാനെ മോചിപ്പിച്ചതിന് അദ്ദേഹത്തിന്റെ കുടുംബം അഗാധമായ നന്ദി രേഖപ്പെടുത്തി. കേസിന്റെ കാലയളവിലുടനീളം അചഞ്ചലമായ പിന്തുണക്കും തുടര്‍ച്ചയായ ഫോളോ-അപ്പിനും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും കുടുംബം അഗാധമായ നന്ദി അറിയിച്ചു. അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരിയുടെ നേതൃത്വത്തില്‍ വാഷിംഗ്ടണിലെ സൗദി എംബസിയുടെ ശ്രമങ്ങളെയും കുടുംബം അഭിനന്ദിച്ചു. വലിയ ആശ്വാസമെന്നോണം ഹുമൈദാന്‍ അല്‍തുര്‍ക്കിയുടെ മോചനം നേടിയെടുക്കുന്നതില്‍ ഔദ്യോഗിക തലത്തിലും ജനകീയ തലത്തിലും ലഭിച്ച പിന്തുണ നിര്‍ണായക പങ്ക് വഹിച്ചതായി കുടുംബം പറഞ്ഞു.
കൊളറാഡോ സംസ്ഥാനത്ത് തന്റെ ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരിയെ നിയമവിരുദ്ധമായി തടവിലാക്കിയതിനും ആക്രമിച്ചതിനും 2006 ല്‍ ഹുമൈദാന്‍ അല്‍തുര്‍ക്കി ശിക്ഷിക്കപ്പെട്ടു. ഈ കേസ് വ്യാപകമായ വിവാദങ്ങള്‍ക്കും ജുഡീഷ്യല്‍ പക്ഷപാതിത്വത്തെ കുറിച്ച ആരോപണങ്ങള്‍ക്കും കാരണമായി. ജയിലില്‍ കഴിയുന്നതിനിടെ ഹുമൈദാന്‍ അല്‍തുര്‍ക്കി നിയമപരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി തന്റെ ശിക്ഷയെ ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് കോടതി അദ്ദേഹത്തിന് ആറ് വര്‍ഷത്തെ തടവും നിര്‍ബന്ധിത പരോള്‍ കാലാവധിയും വിധിച്ചു. പത്തൊമ്പതു വര്‍ഷം ജയിലില്‍ കഴിഞ്ഞതിനാല്‍ ഇവ രണ്ടും ഇതിനകം ഹുമൈദാന്‍ അല്‍തുര്‍ക്കി അനുഭവിച്ചതായി കണക്കാക്കുന്നു. ഭേദഗതി ചെയ്ത 11 കുറ്റങ്ങളില്‍ കുറ്റം സമ്മതിച്ചുകൊണ്ട് കുറ്റസമ്മത കരാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ഹുമൈദാന്‍ അല്‍തുര്‍ക്കിയുടെ കേസ് അവസാനിപ്പിക്കാനും അദ്ദേഹത്തെ നാടുകടത്താനും കൊളറാഡോ കോടതി കഴിഞ്ഞ മാസം വിധിച്ചു.
ഫലപ്രദമല്ലാത്ത അഭിഭാഷകന്‍ ഹുമൈദാന്‍ അല്‍തുര്‍ക്കിയുടെ യഥാര്‍ഥ വിചാരണയെ തടസ്സപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ നിയമസംഘം വിജയകരമായി വാദിച്ചതിനെ തുടര്‍ന്നാണ് കോടതി പുതിയ വിധി പ്രസ്താവിച്ചത്. 2004 ല്‍ ആരംഭിച്ച നിയമ പോരാട്ടത്തിന് ഈ വിധി അന്ത്യം കുറിച്ചു. കുടിയേറ്റ നിയമലംഘനം ആരോപിച്ച് ഹുമൈദാന്‍ അല്‍തുര്‍ക്കിയെയും ഭാര്യയെയും 2004 ല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. 2006 ല്‍ ഹുമൈദാനെ വീണ്ടും അറസ്റ്റ് ചെയ്ത് 28 വര്‍ഷം തടവിന് ശിക്ഷിച്ചു.
ന്യൂയോര്‍ക്കില്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ അല്‍ഖാഇദ ഭീകരര്‍ ചാവേറാക്രമണം നടത്തിയ ശേഷമുള്ള കാലാവസ്ഥയില്‍ വര്‍ധിച്ചുവന്ന ഇസ്‌ലാമോഫോബിയ മൂലമാണ് ഹുമൈദാന്‍ അല്‍തുര്‍ക്കിയെ ലക്ഷ്യമിടുന്നതെന്ന് വാദിച്ച് സൗദി അറേബ്യയിലും അമേരിക്കയിലെ മുസ്‌ലിം അഭിഭാഷക ഗ്രൂപ്പുകളിലും അദ്ദേഹത്തിന്റെ കേസ് വലിയ ശ്രദ്ധയാകര്‍ഷിച്ചു. ഡെന്‍വര്‍ സര്‍വകലാശാലയിലെ മുന്‍ ഭാഷാശാസ്ത്ര പണ്ഡിതനും പി.എച്ച്.ഡി വിദ്യാര്‍ഥിയുമായ ഹുമൈദാന്‍ അല്‍തുര്‍ക്കി തടവുകാലത്തു മുഴുവന്‍ തന്റെ നിരപരാധിത്വം വാദിക്കുകയും മുസ്‌ലിം വിരുദ്ധ വികാരത്തിന്റെ ഇരയാണ് താനെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.