ജിദ്ദ – സൗദിയിൽ കുത്തനെ ഉയരുന്ന വാടക നിയന്ത്രിക്കാൻ നീക്കവുമായി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി. കഴിഞ്ഞ മാസം 25 മുതല്‍ റിയാദില്‍ അഞ്ച് വർഷത്തേക്ക് വാടക വർധന നിരോധിച്ചിരുന്നു. ഇതിനു സമാനമായി സൗദിയിലെ മുഴുവന്‍ നഗരങ്ങളിലും പ്രവിശ്യകളിലും പാര്‍പ്പിട, വാണിജ്യ വാടക പ്രതിവര്‍ഷം വര്‍ധിപ്പിക്കുന്ന സമ്പ്രദായം വിലക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി വക്താവ് തൈസീര്‍ അല്‍മുഫറജ് വെളിപ്പെടുത്തി.
രാജ്യത്തെ വിവിധ നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് സൂചകങ്ങള്‍ അതോറിറ്റി ശക്തമായി നിരീക്ഷിക്കുന്നു. ഓരോ നഗരത്തിന്റെയും വിപണി മാനദണ്ഡങ്ങള്‍ക്കും നിരീക്ഷണ ഫലങ്ങള്‍ക്കും അനുസൃതമായി വ്യവസ്ഥകള്‍ നടപ്പാക്കും. റിയാദില്‍ വാടക വിപണിയെ കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വാടക സ്ഥിരപ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. റിയല്‍ എസ്റ്റേറ്റ് യൂണിറ്റുകളുടെ ലഭ്യത വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മന്‍ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണ് റിയാദിൽ വാടക വർധനവ് മരവിപ്പിച്ചത്. റിയാദിലെ റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടി വാടക കരാറുകളില്‍ വാര്‍ഷിക വാടക വര്‍ധനവ് വിലക്കിയ തീരുമാനം നിലവിലുള്ള വാടക കരാറുകള്‍ക്കും പുതിയ കരാറുകള്‍ക്കും ഒരുപോലെ ബാധകമാണ്. നിലവിലുള്ളതോ പുതിയതോ ആയ കരാറുകളില്‍ നേരത്തെ പരസ്പരം സമ്മതിച്ചിട്ടുള്ള വാടക കെട്ടിട ഉടമ വര്‍ധിപ്പിക്കാന്‍ പാടില്ല. റിയാദ് നഗരപ്രദേശത്ത് നേരത്തെ വാടകക്ക് നല്‍കിയതും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നതുമായ റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടി വാടക തുക അവയുടെ അവസാനത്തെ വാടക തുകക്ക് അനുസൃതമായി സ്ഥിരപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ മുമ്പ് വാടകക്ക് നല്‍കാത്ത റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്കുള്ള വാടക കെട്ടിട ഉടമയും വാടകക്കാരനും തമ്മില്‍ പരസ്പര ധാരണയിലെത്തുന്നത് പ്രകാരം കണക്കാക്കാവുന്നതാണ്.
വാടക സേവനങ്ങള്‍ക്കുള്ള ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാണ്. കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ വാടകക്കാരനും അവകാശമുണ്ട്. രജിസ്‌ട്രേഷന്‍ അറിയിപ്പ് ലഭിച്ച തീയതി മുതല്‍ 60 ദിവസത്തിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിക്ക് മുമ്പാകെ കരാര്‍ വിശദാംശങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് അപ്പീല്‍ നല്‍കാവുന്നതാണ്. വിയോജിപ്പ് അറിയിക്കാതെ ഈ കാലയളവ് അവസാനിക്കുകയാണെങ്കില്‍ കരാര്‍ വിശദാംശങ്ങള്‍ സാധുവായി കണക്കാക്കും. കരാര്‍ കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് 60 ദിവസം മുമ്പെങ്കിലും പുതുക്കാന്‍ വിസമ്മതിക്കുന്നതായി ഒരു കക്ഷി മറ്റേ കക്ഷിയെ അറിയിച്ചില്ലെങ്കില്‍ രാജ്യത്തെ എല്ലാ നഗരങ്ങളിലും വാടക കരാര്‍ സ്വയമേവ പുതുക്കിയതായി കണക്കാക്കപ്പെടും. പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ 90 ദിവസമോ അതില്‍ കുറവോ ശേഷിക്കുന്ന കാലാവധി പ്രത്യേകം നിശ്ചയിച്ച കരാറുകള്‍, പുതുക്കാന്‍ ആഗ്രഹിക്കാത്ത കാര്യം അറിയിച്ച് നോട്ടീസ് സമര്‍പ്പിക്കാനുള്ള നിര്‍ദിഷ്ട കാലയളവ് അവസാനിച്ച ശേഷം രണ്ട് കക്ഷികളും പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കാന്‍ സമ്മതിക്കുന്ന കരാറുകള്‍ എന്നിവക്ക് ഈ വ്യവസ്ഥ ബാധകമല്ല.
റിയാദ് നഗരപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രോപ്പര്‍ട്ടികളില്‍ വാടകക്കാരന്‍ കരാര്‍ പുതുക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ കെട്ടിട വാടക കരാര്‍ പുതുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പ്രോപ്പര്‍ട്ടി ഒഴിയാന്‍ വാടകക്കാരനെ നിര്‍ബന്ധിക്കാനും പാടില്ല. വാടക കൃത്യമായി അടക്കുന്നതില്‍ വാടകക്കാരന്‍ വീഴ്ച വരുത്തല്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് അംഗീകരിച്ച സാങ്കേതിക റിപ്പോര്‍ട്ട് പ്രകാരം വസ്തുവിന്റെ സുരക്ഷയെയും താമസക്കാരുടെ സുരക്ഷയെയും ബാധിക്കുന്ന ഘടനാപരമായ വൈകല്യങ്ങള്‍, തന്റെ സ്വകാര്യ ഉപയോഗത്തിനോ അടുത്ത ബന്ധുവിന്റെ ഉപയോഗത്തിനോ വേണ്ടി റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഉപയോഗിക്കാനുള്ള ഭൂവുടമയുടെ ആഗ്രഹം എന്നീ മൂന്നു സാഹചര്യങ്ങളില്‍ ഇത് ബാധകമല്ല.
ഇതിനകം പ്രാബല്യത്തിലുള്ളവ ഒഴികെയുള്ള കരാറുകളില്‍ ഈ വ്യവസ്ഥകള്‍ക്കനുസൃതമായി നിര്‍ണ്ണയിക്കപ്പെടുന്ന വാടക മൂല്യത്തെ ചില പ്രത്യേക സാഹചര്യങ്ങളില്‍ എതിര്‍ക്കാന്‍ കെട്ടിട ഉടമക്ക് അവകാശമുണ്ട്. വാടക മൂല്യത്തെ ബാധിക്കുന്ന നിലക്ക് റിയല്‍ എസ്റ്റേറ്റ് യൂണിറ്റില്‍ നവീകരണങ്ങള്‍ നടത്തല്‍ എന്നീ സാഹചര്യങ്ങളിലാണ് നിര്‍ണയിക്കപ്പെടുന്ന വാടക മൂല്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ കെട്ടിട ഉടമക്ക് അവകാശമുള്ളത്. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഏതൊരാള്‍ക്കും കരാറിന് വിധേയമായ റിയല്‍ എസ്റ്റേറ്റ് യൂണിറ്റിന്റെ 12 മാസത്തെ വാടക തുകയില്‍ കവിയാത്ത തുക പിഴ ചുമത്തും. നിയമ ലംഘനം അവസാനിപ്പിക്കാനും നഷ്ടം നേരിട്ട കക്ഷിക്ക് നഷ്ടപരിഹാരം നല്‍കാനും നിയമ ലംഘകര്‍ ബാധ്യസ്ഥരാണ്. നിയമ ലംഘനത്തിന്റെ ഗൗരവവും അതിന്റെ സാഹചര്യങ്ങളും കണക്കിലെടുത്താണ് പിഴ നിര്‍ണയിക്കുക.