റിയാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഓപറേഷന്‍ സിന്ദൂറിനെയും ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യന്‍ നിലപാടിനെയും കുറിച്ച് വിശദീകരിക്കാന്‍ റിയാദിലെത്തിയ ഇന്ത്യന്‍ സര്‍വകക്ഷി പാര്‍ലമെന്ററി പ്രതിനിധി സംഘം സൗദിയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച റിയാദിലെത്തിയ സംഘം ഇന്നത്തോടെ സൗദി പര്യടനം പൂര്‍ത്തിയാക്കും. ഇന്ന് വൈകുന്നേരം ഇന്ത്യന്‍ പൊതുസമൂഹ പ്രതിനിധികളുമായി സംവദിക്കും.
ശൂറ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. മിശ്അല്‍ അല്‍സുല്ലമിയുമായി ഇന്നലെ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. പഹല്‍ഗാമിലെ ക്രൂരമായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച സൗദി നിലപാടിന് നന്ദി പറഞ്ഞ സംഘം ഭീകരതക്കെതിരെ പോരാടാനുള്ള ദൃഢനിശ്ചയത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുമെന്നും വ്യക്തമാക്കി. ശൂറ കൗണ്‍സിലിന്റെ സൗദി ഇന്ത്യ പാര്‍ലമെന്ററി സൗഹൃദ സമിതി ചെയര്‍മാന്‍ മേജര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ഹര്‍ബി, സമിതിയിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചാണ് സംഘം പിരിഞ്ഞത്. പിന്നീട് സംഘം സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ ബിന്‍ അഹമ്മദ് അല്‍ജുബൈറുമായി ചര്‍ച്ച നടത്തി. പ്രിന്‍സ് സൗദ് അല്‍ഫൈസല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിപ്ലോമാറ്റിക് സ്റ്റഡീസ് ഡയറക്ടര്‍ ജനറല്‍ ഡോ. മുശബ്ബബ് ബിന്‍ ആയിദ് അല്‍ഖഹ്താനിയെയും സംഘം കണ്ടു.
സൗദി സമൂഹത്തിലെ വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തത്തോടെ ഇവര്‍ക്ക് ഇന്ത്യന്‍ എംബസി അത്താഴവിരുന്ന് സംഘടിപ്പിച്ചു. ഇത് ഭീകരതയെ ചെറുക്കുന്നതിനെക്കുറിച്ചും ഇന്ത്യസൗദി ഉഭയകക്ഷി പങ്കാളിത്തവുമായി ബന്ധപ്പെട്ട വിശാലമായ വിഷയങ്ങളെക്കുറിച്ചും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കി.
സംഘത്തില്‍ മുന്‍ മന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് ഉള്‍പ്പെട്ടിരുന്നെങ്കിലും കുവൈത്തില്‍വെച്ച് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ ഡോ. നിഷികാന്ത് ദുബെ എംപി (ബിജെപി), പാര്‍ലമെന്റ് അംഗങ്ങളായ ഫാങ്‌നോണ്‍ കൊന്യാക് എംപി (ബിജെപി), രേഖ ശര്‍മ എംപി (ബിജെപി), അസദുദ്ദീന്‍ ഉവൈസി എംപി (എഐഎംഐഎം), ചണ്ഡിഗഢ് യൂനിവേഴ്‌സിറ്റി സ്ഥാപക വൈസ് ചാന്‍സിലറും രാജ്യസഭ അംഗവുമായ സത്‌നാം സിങ് സന്ധു എംപി, മുന്‍ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ മുന്‍ ഇന്ത്യന്‍ അംബാസഡറുമായ ഹര്‍ഷ വര്‍ധന്‍ ശൃംഗള തുടങ്ങിയവരാണ് സംഘത്തിലുള്ളത്.