ജിദ്ദ – ഒൻപത് വയസ്സുള്ള സോമിറയും നാല് വയസ്സുള്ള സഹോദരൻ ഷാഫിയും. പ്രയാസങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്നും രക്ഷനേടാൻ മ്യാൻമറിൽ നിന്നും അവർ ബോട്ടിൽ യാത്ര ആരംഭിക്കുകയാണ്. കടലും കൊടുംകാടും ഭീകരരുമെല്ലാമുള്ള അതികഠിനമായ വഴികളിലൂടെ താണ്ടുമ്പോൾ മലേഷ്യയിലെ തങ്ങളുടെ അമ്മാവന്റെയടുത്തെത്താമെന്ന മോഹം മാത്രമാണ് കൂട്ട്.
ജനിച്ചതോ ജീവിക്കുന്നതോ ആയ ദേശമില്ലാതെ, ജീവിക്കാൻ മറ്റൊരു ദേശം തുണയ്ക്കുമെന്ന പ്രതീക്ഷയിലലയുന്ന അനേകായിരം മനുഷ്യരുടെ പ്രതിനിധികളായി രണ്ടു റോഹിങ്ക്യൻ പിഞ്ചുകുട്ടികൾ. കഠിനവും അതിസാഹസികവുമായ അവരുടെ യാത്രയാണ് പ്രമുഖ ജപ്പാനീസ് സംവിധായകൻ അകിയോ ഫുജിമോട്ടോ റോഹിങ്ക്യൻ ഭാഷയിൽ ലോകസമൂഹത്തോട് പറയുന്നത്. റോഹിങ്ക്യൻ അഭയാർത്ഥികളുടെ ജീവിതം അവരുടെ ഭാഷയിൽ ആദ്യമായി പറയുന്ന ‘ലോസ്റ്റ് ലാന്‍ഡ്’ എന്ന ചലച്ചിത്രത്തിനാണ് ജിദ്ദ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിൽ ഒന്നാം സ്ഥാനം. മികച്ച ഫീച്ചർ ഫിലിമിനുള്ള ഒരു ലക്ഷം അമേരിക്കൻ ഡോളറോടെയുള്ള ഗോൾഡൻ യുസ്ര് പുരസ്‌കാരമാണ് ചിത്രം നേടിയത്.


വർഷങ്ങളായി മുസ്ലീം ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്ന മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നിന്നാണ് സോമിറ, ഷാഫി എന്നീ പിഞ്ചുകുട്ടികൾ ബന്ധുക്കൾക്കൊപ്പം യാത്രയാരംഭിക്കുന്നത്. അതും ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള മലേഷ്യയിലെ ലോസ്റ്റ് ലാൻഡിലുള്ള ഒരു അമ്മാവന്റെ അടുത്തേക്ക്. സോമിറയും ഷാഫിയും അവരുടെ മുത്തച്ഛനും അമ്മായിക്കും ഒപ്പമാണ് മ്യാൻമറിൽ നിന്ന് ഒരു കൂട്ടം റോഹിങ്ക്യൻ അഭയാർത്ഥികൾക്കൊപ്പം പോവുന്നത്. രാത്രിയുടെ മറവിൽ ഒരു ബോട്ടിൽ കയറ്റി കൊണ്ടുപോവുകയാണവരെ. എടുത്ത വസ്ത്രങ്ങളും സാധനങ്ങളും വരെ പൂർണ്ണമായും കൊണ്ടുപോകാനാവാതെ തുടക്കംമുതൽ പ്രതിസന്ധികളെ അവർ അതിജീവിക്കുന്നുണ്ട്.
എന്തിനാണ് പോകുന്നതെന്ന് ബന്ധുക്കൾ അവരോട് ഒരിക്കലും പറഞ്ഞിട്ടില്ല. തണുത്തുറഞ്ഞ അന്തരീക്ഷത്തിലും കുറഞ്ഞ ഭക്ഷണവും വെള്ളവും മാത്രമായും ദിനങ്ങളോളം കടലിൽ കഴിയേണ്ടി വരുന്ന കുട്ടികൾ. അതിനിടെ ബോട്ടിൽ വെച്ച് മരിക്കുന്ന മുത്തച്ഛനെ കടലിൽ തള്ളുന്ന കാഴ്ച കാണേണ്ടി വരുന്നുണ്ട്.
കര കണ്ട ആവേശത്തിൽ ബന്ധുക്കൾക്കൊപ്പം ഒരിടത്ത് വെള്ളത്തിലിറങ്ങിയ കുട്ടികൾ പിന്നീട് കാട്ടിനുള്ളിലെ ഭീകരർക്കിടയിലെത്തുന്നു. അതിനിടെ അതികഠിനമായ ശ്രമങ്ങളിലൂടെ അവിടെ നിന്ന് രക്ഷപ്പെടുന്നു. കള്ളക്കടത്തുകാരിൽ നിന്ന് രക്ഷപ്പെടുന്നതോടെ കുട്ടികൾ ഒറ്റക്കായിപ്പോവുകയാണ്. കൊടുംകാടിലൂടെയാണ് യാത്ര. ഈ രംഗങ്ങൾ കാഴ്ചക്കാർക്ക് ഉള്ളുപിടയാതെ കാണാനാവില്ല. പലപ്പോഴും തന്റെ അനുജനെ പക്വതയോടെ നോക്കുന്ന സോമിറയെന്ന ഒമ്പതുവയസ്സുകാരിയെ ചിത്രത്തിൽ കാണാം. പ്രൊഫഷണൽ അഭിനേതാക്കൾ അല്ലാത്ത സാധാരണക്കാരായ രണ്ടു റോഹിങ്ക്യൻ കുട്ടികളാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് അമ്പരപ്പിക്കുന്ന അഭിനയം കാഴ്ചവെച്ചത് എന്നത് അതിശയകരമാണ്. ഇരുന്നൂറോളം റോഹിങ്ക്യൻ അഭയാർത്ഥികൾ ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
അതിർത്തികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ, ദേശം നഷ്ടപ്പെടുന്നവരുടെ വേദനകളെ, മനുഷ്യരുടെ അതിജീവനത്തിന്റെ കടമ്പകളെ എല്ലാം അതിമനോഹരമായി രണ്ട് കുട്ടികളിലൂടെ ഏറെ വൈകാരികമായി ദൃശ്യവത്കരിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
യാത്രക്കിടെ തായ്‌ലൻഡിലൂടെ കരമാർഗ്ഗം താണ്ടുമ്പോൾ ‘ഏജന്റുമാരെ’ നേരിടേണ്ടിവരുന്നത് ചിത്രത്തിലുണ്ട്. ഭീമമായ തുകകൾക്കായി അഭയാർത്ഥികളായെത്തുന്നവരെ മർദ്ദിക്കുന്നതും കൊലചെയ്യുന്നതുമെല്ലാം സ്വാഭാവികമാണെന്ന് ചിത്രം പറയുന്നു. തെക്കുകിഴക്കൻ ഏഷ്യയുടെ കോണിൽ ജീവിക്കുന്ന റോഹിങ്ക്യൻ ജനത മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്കോ അമേരിക്കയിലോ എത്താൻ വെമ്പുന്നത് ഈ യാത്രാ സംഘത്തിലെ ഇംഗ്ലീഷറിയാവുന്ന ചെറുപ്പക്കാരുടെ സംഭാഷണങ്ങളിലൂടെ ബോധ്യപ്പെടുത്താൻ സംവിധായകൻ ശ്രമിക്കുകയും ചെയ്യുന്നു.
3 ചെറുപ്പക്കാർ അവരുടെ മൂന്നു തരം ആഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു. സിനിമയുടെ ഭൂരിഭാഗവും ഇരുട്ടിലോ ഭാഗികമായ തണലിലോ അതിശയകരമായ മേഘങ്ങളും വെളിച്ചവുമുള്ള കടലിലെ കൊടുങ്കാറ്റിലോ ഒക്കെയാണ്. അതുകൊണ്ടു തന്നെ കുട്ടികളുടെ യാത്രയിലെ ആശയക്കുഴപ്പം, അസ്വസ്ഥത, ഭയം എന്നിവ വിശദീകരിക്കാൻ മറ്റൊന്നും ആവശ്യമില്ലാത്ത വിധം മനോഹരമാണിത്.
ഇനി എന്താണ് സംഭവിക്കുന്നതെന്ന ആകാംക്ഷ സിനിമയിലുടനീളം പ്രേക്ഷകർക്കുണ്ടാക്കാൻ സംവിധായകന് കഴിയുന്നു. വെനീസ് ചലച്ചിത്രമേളയിലെ ഹൊറൈസൺസിൽ പ്രമീയർ ആയി ഈ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി. മനുഷ്യാവകാശ പ്രശ്നങ്ങളെ തന്റെ ചലച്ചിത്രങ്ങളിലൂടെ ആവിഷ്‌കരിക്കുന്നതിൽ ശ്രദ്ധേയനായ ഫുജിമോട്ടോയുടെ പാസേജ് ഓഫ് ലൈഫ് (2017), അലോംഗ് ദി സീ (2020) എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
ജിദ്ദയിലെ ചരിത്രപ്രസിദ്ധമായ അൽബലദ് ജില്ലയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ റെഡ് സീ മത്സര ജൂറിയുടെ തലവൻ സീൻ ബേക്കറിൽ നിന്ന് ഫുജിമോട്ടോ അവാർഡ് സ്വീകരിച്ചു. നദീൻ ലബാക്കി, ഓൾഗ കുറിലെങ്കോ, നവോമി ഹാരിസ് എന്നിവരുൾപ്പെടെ പ്രമുഖർ സംബന്ധിച്ചിരുന്നു. ഷോമിറ റിയാസുദ്ദീൻ മുഹമ്മദ്, ഷോഫിക് റിയാസുദ്ദീൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കസുതക വടാനബെ, ആഞ്ചെൽ ഡി ലോർമെ, സുജാവുദ്ദീൻ കരിമുദ്ദീൻ, എലിസ് ഷിക്ക്, ക്രിസ്റ്റ്യൻ ജിൽക്ക, മിസു കുനിസാനെ, ഷോഗോ യാസുകാവ, എറിക് ന്യാരി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പനോരമ ഫിലിംസ്, എലോം ഇനിഷ്യേറ്റീവ്സ്, സിനിമാറ്റ, സ്‌കാർലറ്റ് വിഷൻസ്, ഡോങ്യു, കിനിമാടോവേർഡ്സ്, സിനറിക് ക്രിയേറ്റീവ് എന്നീ കമ്പനികൾ ചേർന്നാണ് നിർമ്മാണം.
യോഷിയോ കിറ്റഗാവയുടെ ഛായാഗ്രഹണം ഈ ചലച്ചിത്രത്തിന് പുതിയൊരു മാനം നൽകുന്നുണ്ട്. തംഖാലിദ് പ്രൊഡക്ഷൻ ഡിസൈൻ നിർവ്വഹിച്ച സിനിമയുടെ എഡിറ്റിംഗ് അകിയോ ഫ്യൂജിമോട്ടോ തന്നെയാണ്. ഏണസ്റ്റ് റെയ്‌സെഗർ സംഗീതം നൽകിയിരിക്കുന്നു. റെഡ്സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ അഞ്ചാംപതിപ്പിൽ സിൽവർ യുസ്ര് ഫീച്ചർ ഫിലിമിനുള്ള അവാർഡ് ചെറിയൻ ഡാബിസിന്റെ ”ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു” നേടി. ഷഹദ് അമീന്റെ ”ഹിജ്‌റ”യുസ്ര് ജൂറി അവാർഡ് കരസ്ഥമാക്കി. യുസ്ര് മികച്ച സംവിധായകനായി ”യുനാൻ” എന്ന ചിത്രത്തിലെ അമീർ ഫഖർ എൽഡിൻ തെരെഞ്ഞെടുക്കപ്പെട്ടു.
”എ സാഡ് ആൻഡ് ബ്യൂട്ടിഫുൾ വേൾഡ്” എന്ന ചിത്രത്തിന് സിറിൽ അരിസും ബെയ്ൻ ഫക്കിഹും രചിച്ചതാണ് യുസ്ര് മികച്ച തിരക്കഥ. യുസ്ര് മികച്ച നടനായി ”യുനാൻ” എന്ന ചിത്രത്തിലെ ജോർജ്ജ് ഖബ്ബാസിനേയും യുസ്ര് മികച്ച നടിയായി ”ദി വേൾഡ് ഓഫ് ലവ്” എന്ന ചിത്രത്തിലെ സിയോ സുബിനും പുരസ്‌കാരം കരസ്ഥമാക്കി. അഷാർക്ക് മികച്ച ഡോക്യുമെന്ററിയായി ജൂറി കണ്ടെത്തിയത് ജൂലിയറ്റ് ബിനോച്ചെയുടെ ”ഇൻ-ഐ ഇൻ മോഷൻ” ആണ്. മുഹമ്മദ് സിയാമിന്റെ ”മൈ ഫാദേഴ്‌സ് സെന്റ്” സൗദിക്ക് പുറത്തുള്ള മികച്ച ചിത്രത്തിനുള്ള അൽഉല പ്രേക്ഷക അവാർഡ് നേടി. ഗോൾഡൻ യുസ്ര് മികച്ച ഹൃസ്വചിത്രമായി സെയ്ദ് സാഗയുടെ ”കൊയോട്സ്” തെരെഞ്ഞെടുക്കപ്പെട്ടു. യുസർ സിനിമാറ്റിക് അച്ചീവ്മെന്റ് പുരസ്‌കാരം നേടിയത് ഷാങ് സോങ്‌ചെന്റെ ”നൈറ്റ്‌ടൈം സൗണ്ട്സ്’ ആണ്.



