ജിദ്ദ: മക്ക, ജിദ്ദ എക്‌സ്പ്രസ് വേയിലെ ശുമൈസി ചെക്ക് പോസ്റ്റും ഹൈവേ സുരക്ഷാ സേനക്കു കീഴിലെ ഫീൽഡ് മോണിറ്ററിംഗ് സെന്ററും ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ സന്ദർശിച്ചു.
തീർഥാടകരുടെ നിയമാനുസൃതമായ പ്രവേശനം ഉറപ്പാക്കാനും നിയമലംഘകരെ തടയാനുമുള്ള അംഗീകൃത സുരക്ഷാ നടപടികൾ മന്ത്രി വിലയിരുത്തി. തീർഥാടകരുടെ സുഗമമായ നീക്കം ഉറപ്പാക്കുന്നതിന് വിവിധ വകുപ്പുകൾ തമ്മിലുള്ള വെരിഫിക്കേഷൻ സംവിധാനങ്ങളെയും ഏകോപനത്തെയും കുറിച്ച് പൊതുസുരക്ഷാ വകുപ്പ് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽബസ്സാമി ആഭ്യന്തര മന്ത്രിക്കു മുന്നിൽ വിശദീകരിച്ചു.
സ്മാർട്ട് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ച ലൂസിഡ് കാർ, ആൾക്കൂട്ടത്തെ നിരീക്ഷിക്കാനും ആകാശത്തു നിന്ന് മനുഷ്യസാന്ദ്രത വിശകലനം ചെയ്യാനും ഉപയോഗിക്കുന്ന ഡ്രോൺ, വിവിധ പാരിസ്ഥിതിക സാഹചര്യങ്ങളിൽ തുടർച്ചയായ നിരീക്ഷണം സാധ്യമാക്കുന്ന തെർമൽ ക്യാമറകൾ, കൺട്രോൾ റൂമുകളെ ഉടനടി ഫലപ്രദമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ലൈവ് ട്രാൻസ്‌പോർട്ട് വാഹനങ്ങൾ എന്നിവ ഉൾപ്പെടെ ഹജ് സീസണിനായി സജ്ജീകരിച്ച നിരവധി ആധുനിക സാങ്കേതികവിദ്യകൾ ആഭ്യന്തര മന്ത്രിക്കു മുന്നിൽ പ്രദർശിപ്പിച്ചു.
മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരന്റെ സാന്നിധ്യത്തിൽ മക്ക പ്രവിശ്യയിലെ പൗരന്മാരുമായി പിന്നീട് നടത്തിയ കൂടിക്കാഴ്ചയിൽ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ മക്ക പ്രവിശ്യ നിവാസികളെ സൗദി ഭരണാധികാരികളുടെ ആശംസകൾ അറിയിച്ചു.