ജിദ്ദ: വ്യാജ ഹജ് സ്ഥാപനങ്ങളുടെ പേര് ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ തട്ടിപ്പ് പരസ്യം നടത്തി സുരക്ഷാ വകുപ്പുകളുടെ പിടിയിലായ രണ്ട് വിദേശികൾക്ക് പ്രത്യേക കോടതി 16 മാസം വീതം തടവുശിക്ഷ വിധിച്ചു. അന്വേഷണം പൂർത്തിയാക്കിയ ശേഷം പ്രതികൾക്കെതിരായ കുറ്റപത്രം പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. തട്ടിപ്പിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഹജ് തീർഥാടകരുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തി തട്ടിപ്പും നിയമലംഘനങ്ങളും നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഹജ്ജുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും എല്ലാവരും കർശനമായി പാലിക്കണമെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങളുടെയോ ലൈസൻസ് ഇല്ലാത്ത ഹജ് സർവീസ് സ്ഥാപനങ്ങളുടെയോ കെണിയിൽ വീഴരുതെന്നും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.