ജിദ്ദ: ഹജ്ജ് കർമത്തിനെത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ സയ്യിദ് അലി ബാഫഖി തങ്ങൾ, മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഖലീൽ അൽ ബുഖാരി തങ്ങൾ, കർണാടക സ്‌പീക്കർ യു.ടി. ഖാദർ എന്നിവർക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ ഊഷ്മള സ്വീകരണം. ഐ.സി.എഫ്., ആർ.എസ്.സി. നേതാക്കളും ഹജ്ജ് വോളന്റിയർ കോർ പ്രവർത്തകരും ചേർന്ന് നേതാക്കളെ സ്വീകരിച്ചു.
സൗദി ഭരണകൂടം ഹാജിമാർക്ക് നൽകുന്ന സേവനങ്ങളും സൗകര്യങ്ങളും തുല്യതയില്ലാത്തവയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഹാജിമാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഭരണകൂടം ഒരുക്കുന്നുണ്ട്. വ്യത്യസ്ത അഭിരുചികളും വീക്ഷണങ്ങളുമുള്ള എല്ലാവർക്കും സംതൃപ്തി നൽകുന്ന ആതിഥേയത്വമാണ് സൗദിയുടേതെന്ന് സയ്യിദ് ഖലീൽ തങ്ങൾ പറഞ്ഞു. ഇസ്രായേൽ ക്രൂരതകളുടെ ഇരകളായ ഫലസ്തീൻ കുടുംബങ്ങളിൽ നിന്നുള്ള ആയിരം ഹാജിമാർക്ക് സൗജന്യമായി ഹജ്ജ് അനുഷ്ഠിക്കാൻ അവസരമൊരുക്കിയ സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും ഹൃദയവിശാലതയെ അവർ പ്രശംസിച്ചു.
അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ അവസരം ലഭിച്ച സൗദിയിലെ പ്രവർത്തകർ ഭാഗ്യവാന്മാരാണ്. ലോകത്ത് മറ്റൊരിടത്തും ലഭിക്കാത്ത ഈ അവസരം സൗദിയിലെ പ്രവർത്തകർക്ക് ലഭിച്ചിരിക്കുന്നു. സൗദിയിലെ നിയമങ്ങളെയും നിയമപാലകരെയും അനുസരിച്ച് ഹാജിമാർക്ക് കൂടുതൽ സഹായങ്ങളും സേവനങ്ങളും നൽകാൻ പ്രവർത്തകർ മുന്നോട്ടുവരണമെന്ന് തങ്ങൾ ആഹ്വാനം ചെയ്തു.
ഐ.സി.എഫ്., ആർ.എസ്.സി. വോളന്റിയർ കോറിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാണ്. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ത്യാഗമനോഭാവത്തോടെ ഹാജിമാർക്ക് നൽകുന്ന സേവനങ്ങൾക്ക് വലിയ പ്രതിഫലം ലഭിക്കുമെന്ന് അവർ പറഞ്ഞു. മിന, അറഫ എന്നിവിടങ്ങളിൽ ഹാജിമാർക്ക് ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളതിനാൽ അവിടങ്ങളിൽ കൂടുതൽ വോളന്റിയർമാരെ വിന്യസിക്കാൻ ശ്രമിക്കണമെന്നും സയ്യിദ് ഖലീൽ അൽ ബുഖാരി നിർദേശിച്ചു.
ഈ വർഷം കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ എംബാർക്കേഷൻ പോയിന്റുകൾ അനുവദിച്ചത് ഹാജിമാർക്ക് വലിയ അനുഗ്രഹമായി. സർക്കാരിന്റെയും ഹജ്ജ് കമ്മിറ്റികളുടെയും സഹായത്തോടെ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പുകൾ ശ്രദ്ധേയമായിരുന്നുവെന്നും സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി അഭിപ്രായപ്പെട്ടു.