റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസ, അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പ്രവാസി കുട്ടികൾ ലഹരിയുടെ അപകടങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും, ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്ന സൗഹൃദ വലയങ്ങളെയും പശ്ചാത്തലങ്ങളെയും തിരിച്ചറിഞ്ഞ് മാറിനിൽക്കണമെന്നും ഗൾഫ് ഇസ്‌ലാഹി കോഡിനേഷൻ കമ്മിറ്റി കൺവീനറും മദ്റസ മാനേജരുമായ മുഹമ്മദ് സുൽഫിക്കർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലഹരി സംബന്ധമായ അറിവുകൾ ലഭിച്ചാൽ രക്ഷിതാക്കളെയും അധ്യാപകരെയും അധികാരികളെയും അറിയിക്കാൻ കുട്ടികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിൽ രണ്ട് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസ, കെ.ജി. മുതൽ ഏഴാം ക്ലാസ് വരെ റെഗുലർ മദ്റസ വിദ്യാഭ്യാസവും ടീനേജ് കുട്ടികൾക്കായി പ്രത്യേക കോഴ്സുകളും നടത്തിവരുന്നു. എല്ലാ വെള്ളിയാഴ്ച ഉച്ചക്ക് 2 മുതൽ വൈകിട്ട് 7 വരെയാണ് പഠന സമയം. “മുക്തി – ലഹരി മരണത്തിന്റെ വ്യാപാരി” എന്ന പേര്‌നിന്ന് ഈ വർഷം സംഘടിപ്പിച്ച ലഹരി വിരുദ്ധ എക്സിബിഷനിൽ ആയിരങ്ങൾ പങ്കെടുത്തതായി മദ്റസ പ്രിൻസിപ്പൽ അംജദ് അൻവാരി അറിയിച്ചു.
പരിപാടിയിൽ കുട്ടികൾ വിവിധ ലഹരി വിരുദ്ധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എക്സിബിഷൻ കോഡിനേറ്റർ ഫർഹാൻ കാരക്കുന്ന് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ആത്തിഫ് ബുഹാരി സ്വാഗതവും മുജീബ് ഇരുമ്പുഴി നന്ദിയും പറഞ്ഞു. ഹാഫിള് മുഹമ്മദ് നാജിൽ, വാജിദ്, റജീന ഇസ്ഹാഖ്, നസ്റിൻ, റംല ടീച്ചർ, റസീന, ഹനാൻ, സിൽസില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.