ജിദ്ദ – കഴിഞ്ഞ ആഴ്ച അതിര്‍ത്തികള്‍ വഴി അനിധികൃത രീതിയില്‍ സൗദിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 1,688 പേര്‍ പിടിയിലായി. ഇവരിൽ 53 ശതമാനം പേര്‍ എത്യോപ്യക്കാരും 46 ശതമാനം പേര്‍ യെമനികളും ഒരു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. ഒക്‌ടോബര്‍ 23 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേര്‍ പിടിയിലായത്. രാജ്യം വിടാന്‍ ശ്രമിച്ച 59 പേരും പിടിയിലായിട്ടുണ്ട്.
രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനകളില്‍ 21,651 നിയമ ലംഘകരും പിടിയിലായി. ഇക്കൂട്ടത്തില്‍ 12,745 പേര്‍ ഇഖാമ നിയമ ലംഘകരും 4,577 പേര്‍ നുഴഞ്ഞുകയറ്റക്കാരും 4,329 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. ഇവർക്ക് താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ 21 പേരെയും ഏഴു ദിവസത്തിനിടെ അറസ്റ്റ് ചെയ്തു.
31,826 പേരാണ് സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകള്‍ക്കിടെ ഇതുവരെ പിടിയിലായത്. ഇവരിൽ 30,151 പേര്‍ പുരുഷന്മാരും 1,675 പേര്‍ വനിതകളുമാണ് . യാത്രാ രേഖകളില്ലാത്ത 21,980 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ വിദേശ രാജ്യങ്ങളുടെ എംബസികളും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നുണ്ട്. 5,010 പേര്‍ക്ക് മടക്കയാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. വിവിധ രാജ്യക്കാരായ 13,279 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തി.
ഇവരെ സഹായിച്ച് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നല്‍കുന്നവർക്ക് 15 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. യാത്രാ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.



