കോഴിക്കോട്– മലബാറിന്റെ യാത്രാസ്വപ്നങ്ങൾക്ക് പുതുചിറകേകി അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് കരിപ്പൂർ മണ്ണിലിറങ്ങി. നിശ്ചയിച്ച സമയത്തിനും അരമണിക്കൂർ മുൻപേ, രാവിലെ 8:15-ഓടെയാണ് വിമാനം റൺവേ തൊട്ടത്. സൗദി എയർലൈൻസിന്റെ മടങ്ങിവരവ് പ്രവാസി മലയാളി സമൂഹത്തിന് വലിയ ആശ്വാസമാണ് പകരുന്നത്.
വിമാനത്താവളത്തിലെത്തിയ ആദ്യ സംഘം യാത്രക്കാരെ ശിങ്കാരിമേളവും കോൽക്കളിയും അറബനമുട്ടും ഒക്കെയായി ആവേശകരമായ സ്വീകരണമാണ് നാട്ടുകാരും മലബാർ ഡെവലപ്‌മെന്റ് ഫോറം ഭാരവാഹികളും ചേർന്ന് നൽകിയത്. നിലവിൽ ചെറിയ വിമാനങ്ങളാണ് സർവീസ് ആരംഭിച്ചിട്ടുള്ളതെങ്കിലും, വരും ദിവസങ്ങളിൽ വലിയ വിമാനങ്ങൾ (Wide-body aircraft) കരിപ്പൂരിലേക്ക് എത്തിക്കാൻ ആവശ്യമായ സമ്മർദ്ദം ചെലുത്തുമെന്ന് വികസന സമിതി ഭാരവാഹികൾ വ്യക്തമാക്കി.
സൗദി എയർലൈൻസിന്റെ പുനരാരംഭം മലബാറിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനും വിമാന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുന്നതിനും സഹായിക്കുമെന്നാണ് കരുതുന്നത്. മികച്ച സേവനമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് വിമാനമിറങ്ങിയ യാത്രക്കാർ പ്രതികരിച്ചു.



