ദോഹ: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രണ്ട് ദിവസത്തെ ഔദ്യോഗിക ഖത്തർ സന്ദർശനത്തിനായി ഖത്തറിലെത്തിയ ബഹുകക്ഷി ഇന്ത്യൻ പ്രതിനിധി സംഘം ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫിയുമായി കൂടിക്കാഴ്ച നടത്തി. പ ഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ നിലപട് തുടങ്ങിയ വിഷയങ്ങളിൽ കൂടിക്കാഴ്ചയിൽ ചർച്ചയായി . മേഖലാ സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി ഖത്തറിന്റെ ഇന്ത്യയുമായുള്ള ഐക്യദാർഢ്യവും ഭീകരതയ്‌ക്കെതിരെ ഖത്തർ എന്നും ശക്തകമായ നിലപാട് സ്വീകരിച്ചതായും സഹമന്ത്രി ഡോ. അൽ ഖുലൈഫി കൂടിക്കാഴ്ചയിൽ പറഞ്ഞു.
ഇന്നലെ ഖത്തറിലെ ശൂറ കൗൺസിൽ അംഗങ്ങളുമായും ഖത്തരി പ്രമുഖരുമായും ഖത്തറിലെ അക്കാദമിക് സമൂഹവുമായും ഇന്ത്യൻ സംഘം കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസി പരിസരത്ത് മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് പ്രതിനിധി സംഘം വിവിധ മേഖലയിലുള്ളവരുമായി കൂടിക്കാഴ്ച ആരംഭിച്ചത്. ആഗോളതലത്തിൽ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിച്ച ഗൗതമബുദ്ധന്റെയും ഗാന്ധിയുടെയും നാടാണ് ഇന്ത്യയെന്ന് അംഗങ്ങൾ അനുസ്മരിച്ചു.
ഇന്ത്യൻ പ്രതിനിധി സംഘം ഖത്തറിലെ ശൂറ കൗൺസിൽ സന്ദർശിക്കുകയും ഷൂറ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. ഹംദ ബിൻത് ഹസ്സൻ അൽ സുലൈത്തിയുടെ നേതൃത്വത്തിലുള്ള ഖത്തരി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതിർത്തി കടന്നുള്ള ഭീകരതയുടെ തുടർച്ചയായ ഭീഷണിയും ഇന്ത്യയിൽ സാമൂഹിക ഭിന്നത വിതയ്ക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളും പ്രതിനിധി സംഘം കൂടിക്കാഴ്ചയിൽ വിശദീകരിച്ചു . ജമ്മു-കാശ്മീർ കേന്ദ്രഭരണ പ്രദേശത്തെ സമാധാനവും വികസനവും തകർക്കാനുള്ള ഒരു മനഃപൂർവ ശ്രമമാനു പഹൽഗാമിലെ ഭീകരാക്രമണം . ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ കൃത്യമായും ആസൂത്രണം ചെയ്തതും ആനുപാതികമായും നടപ്പിലാക്കിയതാണെന്നും, സംഘർഷങ്ങൾ വർദ്ധിപ്പിക്കാതെ ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നുവെന്നും അവർ പറഞ്ഞു.
മിഡിൽ ഈസ്റ്റ് കൗൺസിൽ ഫോർ ഗ്ലോബൽ അഫയേഴ്‌സിലെ അക്കാദമിക്, തിങ്ക്-ടാങ്ക് സമൂഹവുമായി പ്രതിനിധി സംഘം സംവദിക്കുകയും തീവ്രവാദത്തോടുള്ള ഇന്ത്യയുടെ സീറോ ടോളറൻസ് നയത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഖത്തറിലെ പ്രമുഖ പത്രങ്ങളായ അൽ ശർഖ്, പെനിൻസുല എന്നിവയുടെ എഡിറ്റോറിയൽ ടീമുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി