മുംബൈ– പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് പത്തുദിവസമായി ഖത്തറിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ സീനിയർ പുരുഷ ബാസ്കറ്റ്ബോൾ ടീം ഒടുവിൽ സുരക്ഷിതമായി നാട്ടിലെത്തി. 2027-ലെ ഫിബ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായി ദോഹയിലെത്തിയതായിരുന്നു ഇന്ത്യൻ സംഘം. മേഖലയിൽ സംഘർഷം രൂക്ഷമായതോടെ വിമാന സർവീസുകൾ തടസ്സപ്പെട്ടതാണ് ടീമിൻ്റെ മടക്കയാത്ര അനിശ്ചിതത്വത്തിലാക്കിയത്. ഒടുവിൽ ഇന്ത്യൻ എംബസിയുടെയും ഖത്തർ-സൗദി അധികൃതരുടെയും ഏകോപിത നീക്കത്തിനൊടുവിലാണ് ടീമിന് മടക്കയാത്ര സാധ്യമായത്.
വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ മാർച്ച് എട്ടിന് ദോഹയിൽ നിന്ന് റോഡ് മാർഗ്ഗമാണ് ടീം സൗദി അറേബ്യയിലെ ദമ്മാമിലെത്തിയത്. അവിടെ നിന്ന് രണ്ട് ഗ്രൂപ്പുകളായാണ് താരങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചത്. ദമ്മാം-ജിദ്ദ-മുംബൈ റൂട്ടിൽ യാത്ര തിരിച്ച ആദ്യ സംഘം ബുധനാഴ്‌ച പുലർച്ചെ 12:05-ന് മുംബൈയിലെത്തി. ദമ്മാമിൽ നിന്ന് നേരിട്ട് ലഖ്‌നൗവിലേക്ക് തിരിച്ച രണ്ടാമത്തെ സംഘം ബുധനാഴ്‌ച രാവിലെ 5:15-ഓടെ അവിടെ ലാൻഡ് ചെയ്തു. താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റും ജനറൽ സെക്രട്ടറിയും കേന്ദ്ര സർക്കാരുമായും ഫിബ ഏഷ്യ ഓഫീസുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു.
ലുസൈൽ മൾട്ടി പർപ്പസ് ഹാളിൽ നടന്ന ആവേശകരമായ യോഗ്യതാ മത്സരത്തിൽ ഖത്തറിനോട് 99-73 എന്ന സ്കോറിന് ഇന്ത്യ പൊരുതി തോറ്റിരുന്നു. ഇതിനുശേഷം ലെബനനെതിരെ നടക്കേണ്ടിയിരുന്ന നിർണ്ണായക മത്സരം നിലവിലെ സാഹചര്യം പരിഗണിച്ച് മാറ്റിവെക്കുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ വിലമതിക്കാനാവാത്ത പിന്തുണ നൽകിയ ഫിബ ഏഷ്യ ഓഫീസ്, ഖത്തർ ബാസ്‌കറ്റ്ബോൾ ഫെഡറേഷൻ, ദോഹയിലെയും സൗദിയിലെയും ഇന്ത്യൻ എംബസികൾ എന്നിവർക്ക് ഇന്ത്യൻ ബാസ്കറ്റ്ബോൾ ഫെഡറേഷൻ നന്ദി അറിയിച്ചു. ഒത്തൊരുമയോടെ കൂടുതൽ കരുത്തോടെ മുന്നോട്ട് നീങ്ങുമെന്ന് ഫെഡറേഷൻ പ്രസ്‌താവനയിൽ വ്യക്തമാക്കി.



