ദോഹ– അധികാരത്തിനായി സാമൂഹികാന്തരീക്ഷത്തെ മലിനമാക്കിയവര്‍ക്കുള്ള മതേതര കേരളത്തിന്റെ മറുപടിയാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ്. പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവല തെരഞ്ഞെടുപ്പ് വിജയത്തിനായി ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർ പുനർവിചിന്തനത്തിന് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രചരണങ്ങൾക്ക് കേരളീയ മതേതര സമൂഹത്തിൽ സ്ഥാനമില്ലെന്ന് തിരിച്ചറിവാണ് കഴിഞ്ഞ അഞ്ചു വർഷത്തിൽ കേരളത്തിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ പ്രചാരവേലകളേയും അതിജയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വലിയ വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ജനപക്ഷ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം ഏറ്റവും കൂടുതല്‍ ബാധിക്കുക പ്രവാസികളെയാണെന്നും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പൗരന്മാരെ പട്ടികയില്‍ നിന്ന് പുറം തള്ളാതെ ആളുകളെ പട്ടികയിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ് ഐ ആറുമായി ബന്ധപ്പെട്ട പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിൽ അധികാരികളുടെ അടിയന്തരശ്രദ്ധ പതിയണമെന്നും ഷഫീഖ് പറഞ്ഞു.
പരിപാടിയിൽ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം മജീദലി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഹമ്മദ് ഷാഫി, അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, ജനറല്‍ സെക്രട്ടറി നജ്‌ല നജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രവാസി വെൽഫെയർ ഭാരവാഹികളെയും സംസ്ഥാന സമിതി അംഗങ്ങളെയും ചടങ്ങിൽ പ്രഖ്യാപിച്ചു.



