കുവൈത്ത് സിറ്റി ∙ ലെബനീസ് ഡോക്ടറെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച ആറ് പേർക്ക് കുവൈത്ത് മേൽക്കോടതി അഞ്ച് വർഷം തടവും 5,000 കുവൈത്തി ദിനാർ പിഴയും വിധിച്ചു. ശിക്ഷിക്കപ്പെട്ടവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ, കുവൈത്തി വനിതാ ദന്ത ഡോക്ടർ, ഇറാഖി യുവതി, പൗരത്വമില്ലാത്ത ബിദൂൺ വിഭാഗത്തിൽപ്പെട്ട രണ്ട് പേർ എന്നിവർ ഉൾപ്പെടുന്നു.
പ്രതികൾ ഡോക്ടറെ തട്ടിക്കൊണ്ടുപോയി അദ്ദേഹത്തിന്റെ വാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമിച്ചു. മെഡിക്കൽ പ്രൊഫഷന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുകയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ഈ കേസ് മെഡിക്കൽ, നിയമ വൃത്തങ്ങളിൽ വലിയ വിവാദമായിരുന്നു.
നേരത്തെ, ക്രിമിനൽ കോടതി ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഒരു ബിദൂനിനും പത്ത് വർഷം തടവ് വിധിച്ചിരുന്നു, എന്നാൽ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനെയും വനിതാ ദന്ത ഡോക്ടറെയും ഇറാഖി സെക്രട്ടറിയെയും കുറ്റവിമുക്തരാക്കിയിരുന്നു. ഈ വിധി റദ്ദാക്കിയാണ് മേൽക്കോടതി ആറ് പ്രതികൾക്കും ശിക്ഷ വിധിച്ചത്.