ജിദ്ദ– എട്ടാമത് അറബി ഭാഷാ സാഹിത്യ സമ്മേളനം നാളെ (ഫെബ്രുവരി ഏഴിന്ന് ശനിയാഴ്ച ) ജിദ്ദയിൽ ആരംഭിക്കും.”ഭാഷ : വിനിമയത്തിൽ നിന്ന് വിജ്ഞാന നവീകരണത്തിലേക്കും സർഗ്ഗാത്മതയിലേക്കും ” എന്ന പ്രമേയത്തിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിൽ സൗദി അറേബ്യക്ക് പുറമെ വിവിധ ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള സർവ്വകലാശാലാ പ്രൊഫഫസർമാരും ഗവേഷകരുമാണ് പങ്കെടുക്കുക. ഇന്ത്യയിൽ നിന്ന് പ്രമുഖ അറബി ഭാഷാ പണ്ഡിതനും ഡൽഹിയിലെ ഹ്യുമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഹുസൈൻ മടവൂർ പങ്കെടുക്കും. ഭാഷാ വ്യാകരണ സെഷനിൽ ഹുസൈൻ മടവൂർ ആദ്ധ്യക്ഷത വഹിക്കും. അറബി ഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസം, ഗവേഷണം, അക്കാദമിക രംഗത്തെ അറിവുകളുടെ കൈമാറ്റം തുടങ്ങിയവയാണ് സമ്മേളനത്തിൻ്റെ ലക്ഷ്യമെന്ന് സംഘാടകരായ സൗദി അറേബ്യൻ നോളെജ് എൻറിച്ചിംഗ് സെൻ്റർ, മക്കയിലെ അറബിക് ലാംഗ്വേജ് അക്കാദമി ഭാരവാഹികൾ പറഞ്ഞു.
ഡിജിറ്റൽ പരിവർത്തന കാലഘട്ടത്തിലെ അറബി ഭാഷാ പഠന സാധ്യതകൾ, അറബി ഭാഷയുടെയും സാഹിത്യത്തിൻ്റെയും ആധുനിക വികാസം, വൈവിധ്യമാർന്ന ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം എന്നിവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ. നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തി അറബി ഭാഷാ പഠന രംഗത്ത് പുതിയ വാതായനങ്ങൾ തുറക്കുന്നതിന്നും വിജ്ഞാന വ്യാപനത്തിന്നും ഭാഷാ പഠിതാക്കൾക്ക് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിന്നും ഈ ആഗോള ഭാഷാ പണ്ഡിത സംഗമം വഴിയൊരുമെന്ന് സംഘാടകർ അറിയിച്ചു. ജിദ്ദയിലെ കോർണിഷ് ഹോളിഡേ ഇൻ ഹോട്ടൽ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ സെഷനുകളിലായി ഇരുനൂറോളം ഭാഷാ പണ്ഡിതന്മാർ പങ്കെടുക്കും. സമ്മേളനത്തിൽ പങ്കെടുക്കാനായി ഡോ. ഹുസൈൻ മടവൂർ ജിദ്ദയിലെത്തി. മക്കാ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തിയ ഹുസൈൻ മടവൂർ ഫാറൂഖ് റൗസത്തുൽ ഉലൂം അറബിക്കോളെജ് പ്രിൻസിപ്പാളായിരുന്നു. ഇപ്പോൾ മലബാർ എജ്യുസിറ്റിയുടെയും മേപ്പയ്യൂർ സലഫി കോളെജുകളുടെ ചെയർമാനും നിരവധി വിദ്യാഭ്യാസസ്ഥാപനകളുടെ ഭാരവാഹിയുമാണ്.



