ദുബൈ- ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാ പ്രദർശനമായ ജൈറ്റെക്സ് ഗ്ലോബൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലോകത്തിലെ ഏറ്റവും വലിയ ടെക്, എഐ ഷോയുടെ 45-ാമത് പതിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.


യുഎഇ, ഇന്ത്യ, ചൈന, യുഎസ്എ, യുകെ, സൗദി, യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങി 180-ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 6,000ലേറെ കമ്പനികളും ജൈറ്റക്സിൽ പങ്കെടുക്കുന്നുണ്ട്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഹുവായ്, നോക്കിയ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ മുതൽ പുതിയ ആശയങ്ങളുമായി വരുന്ന 1,800 സ്റ്റാർട്ടപ്പുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. 1,80,000-ലേറെ സാങ്കേതിക വിദഗ്ധർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
എഐ രംഗത്തെ ആഗോള നേതാക്കളുടെ മുഖ്യ പ്രഭാഷണങ്ങൾ ഇതിന്‍റെ പ്രധാന ആകർഷണമാണ്. ഡിജിറ്റൽ ലോകത്തെ സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും പുതിയ സൈബർ സുരക്ഷാ സാങ്കേതികവിദ്യകൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഇവിടെ അവതരിപ്പിക്കും. യുഎസ്എ, യുഎഇ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളുടെ സൈബർ സുരക്ഷാ പവലിയനുകളും ഉണ്ടാകും.
സാമ്പത്തിക സാങ്കേതികവിദ്യയിലെ പുതിയ ട്രെൻഡുകളായ വെബ്3, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ, ഓപൺ ബാങ്കിങ് തുടങ്ങിയവ ഇവിടെ അവതരിപ്പിക്കും. ആരോഗ്യമേഖലയിലെ ഡിജിറ്റൽ പരിവർത്തനം, എഐ-അധിഷ്ഠിത ചികിത്സാരീതികൾ, മരുന്നു ഗവേഷണം എന്നിവ ഡിജിഹെൽത്ത് ആൻഡ് ബയോടെക് വിഭാഗത്തിലെ മുഖ്യ വിഷയങ്ങളാണ്.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്അൽ മക്തൂം, ദുബൈ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ദുബൈ മക്തൂം ബിൻ മുഹമ്മദ് ബിൻറാഷിദ് അൽ മക്തൂം, ദുബൈ രണ്ടാം ഉപഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ്അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഉദ്ഘാടന ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദിനൊപ്പം പങ്കെടുത്തു.