കാസർകോട്: കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുൾ ഗഫൂറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിൽ മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.
സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ വെച്ച് പ്രതികൾ മന്ത്രവാദം നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. സ്വർണ്ണം മുന്നിൽ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വർണ്ണം തിരിച്ചുനൽകാതിരിക്കാനായിരുന്നു വീട്ടിൽ ആരുമില്ലാത്ത സമയം മന്ത്രിവാദത്തിലൂടെ കൊലപാതകം നടത്തിയത്. 596 പവൻ സ്വർണ്ണമാണ് മന്ത്രവാദ സംഘം തട്ടിയതെന്ന് പോലീസ് പറഞ്ഞു.
ഷാർജയിലെ സൂപ്പർ മാർക്കറ്റ് ഉടമയായിരുന്ന എം.സി അബ്ദുൽ ഗഫൂറിനെ പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിനടുത്ത ബൈത്തുൽ റഹ്മയിലെ വീട്ടിൽ 2023 ഏപ്രിൽ 14-നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭാര്യയും മക്കളും ബന്ധുക്കളും സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
എന്നാൽ, പിന്നീടാണ് വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടമായെന്ന കാര്യം അറിയുന്നത്. ഇതോടെയാണ് മരണത്തിൽ സംശയമുയർന്നത്. തുടർന്ന് അബ്ദുൽ ഗഫൂറിന്റെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.