ജിദ്ദ – യെമനിലെ പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് യു.എ.ഇ വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന സഖ്യസേന നിരാകരിച്ചു. യു.എ.ഇ പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ല. സ്ഥാപിത നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായും, നിയമാനുസൃത യെമന്‍ സര്‍ക്കാരില്‍ നിന്നോ സഖ്യസേനയില്‍ നിന്നോ ആവശ്യമായ അനുമതികള്‍ നേടാതെയും അല്‍മുകല്ല തുറമുഖത്തേക്ക് രണ്ട് കപ്പലുകള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമ ലംഘനങ്ങളുണ്ടായതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കി. രണ്ട് കപ്പലുകളും യെമന്‍ പ്രദേശിക ജലാശയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവയുടെ ട്രാക്കിംഗ്, തിരിച്ചറിയല്‍ ഉപകരണങ്ങള്‍ ഓഫ് ചെയ്തിരുന്നു. ഇത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാധകമായ സമുദ്ര നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും വ്യക്തമായ ലംഘനമാണ് യുഎഇ ചെയ്തതെന്നും തുര്‍ക്കി അല്‍മാലികി പറഞ്ഞു.
തുറമുഖം അടച്ചുപൂട്ടുകയും എല്ലാ പ്രാദേശിക തൊഴിലാളികളെയും ജീവനക്കാരെയും ഒഴിപ്പിക്കുകയും ചെയ്ത ശേഷമാണ് അല്‍മുക്കല്ല തുറമുഖത്തേക്ക് രണ്ട് കപ്പലുകളും പ്രവേശിച്ചത്. ആയുധങ്ങളും വെടിക്കോപ്പുകളും നിറച്ച കണ്ടെയ്നറുകളും 80 ലധികം സൈനിക വാഹനങ്ങളും രണ്ട് കപ്പലുകളിലുമുണ്ടായിരുന്നു. കപ്പലുകള്‍ തുറമുഖത്തെത്തിയതും ചരക്ക് ലോഡ് ഇറക്കിയതും രേഖപ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ സംഘര്‍ഷ മേഖലകളിലേക്ക് എത്തുന്നത് ഒഴിവാക്കാന്‍ ഈ സൈനിക സഹായം അല്‍മുകല്ല തുറമുഖം വിട്ടുപോകുന്നത് തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് യു.എ.ഇയിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.
എന്നാല്‍, സൗദി പക്ഷത്തെ അറിയിക്കാതെ യു.എ.ഇ അധികൃതര്‍ സൈനിക വാഹനങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും അടങ്ങിയ കണ്ടെയ്നറുകളും അല്‍റയ്യാന്‍ സൈനിക താവളത്തിലേക്ക് മാറ്റി. അവിടെ പരിമിതമായ എണ്ണം യു.എ.ഇ ഉദ്യോഗസ്ഥരും സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട സേനയും നിലയുറപ്പിച്ചിട്ടുണ്ട്. ഇത് അസ്വീകാര്യമായ നിലക്കുള്ള സംഘര്‍ഷം മൂര്‍ഛിപ്പിക്കലാണെന്നും സഖ്യസേനാ തത്വങ്ങളുടെ ലംഘനമാണെന്നും സഖ്യസേനാ നേതൃത്വം കണക്കാക്കി.
സംഘര്‍ഷത്തിന് ഇന്ധനമാകുന്ന ഇത്തരം നടപടികളുടെ അസ്വീകാര്യതയെ കുറിച്ച് യു.എ.ഇയെ അറിയിച്ചിരുന്നു. വാഹനങ്ങള്‍ തുറമുഖത്ത് തിരികെ എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം വാഹനങ്ങള്‍ തുറമുഖത്ത് തിരികെ എത്തിച്ചെങ്കിലും ആയുധങ്ങള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ അല്‍റയ്യാന്‍ സൈനിക താവളത്തില്‍ തന്നെ നിലനിര്‍ത്തി.
ഹദ്‌റമൗത്ത് താഴ്വരയിലെയും മരുഭൂമിയിലെയും നിരവധി സ്ഥലങ്ങളിലേക്ക് ഈ കണ്ടെയ്നറുകള്‍ നീക്കം ചെയ്യാനും വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നതായി സൂചിപ്പിക്കുന്ന സ്ഥിരീകരിച്ച വിവരങ്ങള്‍ സഖ്യസേനക്ക് ലഭിച്ചു. ഇത് സംഘര്‍ഷത്തിന്റെയും പിരിമുറുക്കത്തിന്റെയും വേഗത വര്‍ധിപ്പിക്കും. ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പരിമിതമായ സൈനിക നടപടി സ്വീകരിക്കാന്‍ സഖ്യസേന നിര്‍ബന്ധിതമായത്. ആളപായമോ തുറമുഖത്തെ മറ്റു പശ്ചാത്തല സൗകര്യങ്ങള്‍ക്ക് നാശനഷ്ടമോ സംഭവിക്കില്ലെന്ന് ഉറപ്പാക്കുന്ന നിലക്കാണ് ആക്രണം നടത്തിയത്. ബാക്കിയുള്ള കണ്ടെയ്നറുകള്‍ ഇപ്പോഴും അല്‍റയ്യാന്‍ വ്യോമതാവളത്തില്‍ തന്നെയാണെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.



