ജിദ്ദ: ഹജ്ജ് സീസണിൽ ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ അദാഹി പദ്ധതിക്കു കീഴിലെ കശാപ്പുശാലകളിലേക്കും മറ്റും റിക്രൂട്ട് ചെയ്യുന്ന സീസൺ തൊഴിലാളികൾക്ക് ഇത്തവണയും ഫീസില്ലാതെ വിസ അനുവദിക്കാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് അദാഹി പദ്ധതിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന സീസൺ തൊഴിലാളികൾക്ക് ഫീസില്ലാതെ സീസൺ വിസ അനുവദിക്കാൻ തീരുമാനിച്ചത്. മുൻ വർഷങ്ങളിലും അദാഹി പദ്ധതി സീസൺ തൊഴിലാളികൾക്ക് ഫീസില്ലാതെയാണ് വിസ അനുവദിച്ചിരുന്നത്.
ഹജ്ജിനിടെ ബലിയറുക്കുന്ന ആടുമാടുകളുടെ ഇറച്ചി ഉപയോഗപ്പെടുത്താൻ കഴിയാതെ പാഴായിപ്പോകുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്നോണമാണ് 40 വർഷം മുമ്പ് സൗദി അറേബ്യ അദാഹി പദ്ധതി ആരംഭിച്ചത്. അതിനു മുമ്പ് ലക്ഷക്കണക്കിന് ആടുമാടുകളുടെ ഇറച്ചി ഉപയോഗപ്പെടുത്താനാകാതെ പുണ്യസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും ഇടയാക്കിയിരുന്നു.
ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ഗ്രൂപ്പ് ആണ് ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പദ്ധതി നടപ്പാക്കുന്നത്. ഇസ്‌ലാമിക ശരീഅത്ത്, ആരോഗ്യ വ്യവസ്ഥകൾ തികഞ്ഞ ആടുമാടുകളെ വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത് വെറ്ററിനറി ഡോക്ടർമാരുടെയും വിദഗ്ധരുടെയും മേൽനോട്ടത്തിൽ അത്യാധുനിക കശാപ്പുശാലകളിൽ കശാപ്പു ചെയ്ത് സംസ്‌കരിച്ച് ശീതീകരിച്ച് സൂക്ഷിക്കുന്ന ഇറച്ചി പുണ്യസ്ഥലങ്ങളിൽ തീർത്ഥാടകർക്കിടയിലും മക്കയിലും സൗദി അറേബ്യയുടെ മറ്റു പ്രവിശ്യകളിലും നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും നിർധനർക്കിടയിൽ വിതരണം ചെയ്യുകയാണ് പതിവ്.
ബലി കൂപ്പൺ വിൽപനക്ക് നൂതന സംവിധാനങ്ങൾ അടങ്ങിയ വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബലി കൂപ്പൺ വാങ്ങുന്നവരെ പ്രതിനിധീകരിച്ച് അദാഹി പദ്ധതി ബലികർമം നിർവഹിച്ച് ഇറച്ചി വിതരണം ചെയ്യും. ഹജ്ജ തീർഥത്ഥാടകർക്കു വേണ്ടി ബലി കർമം നിർവഹിക്കുന്നതിന് പുണ്യസ്ഥലങ്ങളിൽ അത്യാധുനിക രീതിയിൽ സജ്ജീകരിച്ച എട്ടു കശാപ്പുശാലകളുണ്ട്. ശരീഅത്ത്, ആരോഗ്യ വ്യവസ്ഥകൾ പാലിച്ച് തീർഥാടകരുടെ ബലി കർമം നിശ്ചിത സമയത്തിനകം പൂർത്തിയാക്കാൻ തൊഴിലാളികളും സാങ്കേതിക ജീവനക്കാരും വെറ്ററിനറി ഡോക്ടർമാരും ഓഫീസ് ജീവനക്കാരും അടക്കം നാൽപതിനായിരത്തിലേറെ പേർ കശാപ്പുശാലകളിൽ ഹജ്ജ് ദിവസങ്ങളിൽ ജോലി ചെയ്യുന്നു.
84 മണിക്കൂർ നീളുന്ന തുടർച്ചയായ പ്രവർത്തനത്തിലൂടെ പത്തു ലക്ഷത്തിലേറെ ആടുമാടുകളെ പദ്ധതിയിൽ ബലിയറുക്കും. എട്ടു കശാപ്പുശാലകളിലും കാലികളുടെ തൊലിയുരിക്കുന്നതിന് ഓട്ടോമാറ്റിക് സംവിധാനമുണ്ട്. പത്തു ലക്ഷത്തിലേറെ ബലിമൃഗങ്ങളുടെ മാസം സൂക്ഷിക്കാൻ ശേഷിയുള്ള കൂറ്റൻ റെഫ്രിജറേറ്ററുകൾ പദ്ധതിക്കു കീഴിൽ സജ്ജീകരിച്ചിട്ടുണ്ട്. റെഫ്രിജറേറ്റുകളിലേക്ക് മാംസം നീക്കം ചെയ്യുന്നതും അവയിൽ ഇറച്ചി നിറക്കുന്നതും ഓട്ടോമാറ്റിക് രീതിയിലാണ്. രോഗങ്ങൾ ബാധിക്കാത്തവയാണെന്നും ശരീഅത്ത്, ആരോഗ്യ വ്യവസ്ഥകൾ പൂർണമാണെന്നും ഉറപ്പുവരുത്താൻ വെറ്ററിനറി ഡോക്ടർമാരും ശരീഅത്ത് വിദഗ്ധരും അടങ്ങിയ ഫീൽഡ് സംഘങ്ങൾ ബലിയറുക്കുതിനു മുമ്പും ശേഷവും ആടുകളെ പരിശോധിക്കുകയും ബലികർമം നിരീക്ഷിക്കുകയും ചെയ്യും.
നൂറു കണക്കിന് ക്യാമറകൾ വഴി ബലികർമം സാങ്കേതിക സംഘവും നിരീക്ഷിക്കുന്നു. ബലികർമം നേരിട്ട് നിരീക്ഷിക്കാൻ തീർത്ഥാടകർക്കും അവസരമൊരുക്കുന്നുണ്ട്. ബലിയറുത്ത സ്വന്തം ബലിമൃഗങ്ങൾ പേക്ക് ചെയ്തും ഇവർക്ക് കശാപ്പുശാലകളിൽ നിന്ന് നേടാൻ സാധിക്കും. അതല്ലെങ്കിൽ സൗദി അറേബ്യക്കകത്തും വിദേശത്തും അർഹരായവർക്കിടയിൽ ബലിമാംസം വിതരണം ചെയ്യും.