ദുബൈ– ഗിന്നസ് ലോക റെക്കോഡ് നേടിയ, കൈകൊണ്ടെഴുതിയ ലോകത്തെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ എഴുത്തുകാരന്റെ അനുമതിയില്ലാതെ വിറ്റതായി പരാതി.
കാലിഗ്രാഫിയില്‍ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ എന്ന നിലയില്‍ ഗിന്നസ് ലോക റെക്കോര്‍ഡ് ലഭിച്ച ഖുര്‍ആന്‍ പതിപ്പ് കൊണ്ടുപോയി വിറ്റ ശേഷം പണവുമായി യുഎഇയില്‍ നിന്ന് മുങ്ങിയെന്നാണ് ആക്ഷേപം.
ദുബൈ ഹെല്‍ത്ത് സിറ്റി വാഫി റെസിഡന്‍സിയില്‍ ആര്‍ട്ട് ഗ്യാലറി നടത്തുന്ന കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദ് ദിലീഫാണ് പാലക്കാട് ആലത്തൂര്‍ സ്വദേശി ജംഷീർ വടഗിരിയിലിനെതിരേ മുഖ്യമന്ത്രിക്കും പാലക്കാട് പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയത്. ദുബൈ പോലീസിനും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൂന്ന് വര്‍ഷം കഠിനാധ്വാനം ചെയ്താണ് താന്‍ ഖുര്‍ആന്‍ കാലിഗ്രഫി യാഥാര്‍ഥ്യമാക്കിയതെന്ന് ദിലീഫ് പറഞ്ഞു. ഇത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ മുന്‍പ് പ്രദര്‍ശിപ്പിച്ചപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടാതെ, ഒരു വ്യവസായി ഏകദേശം നാലര കോടി ഇന്ത്യന്‍ രൂപ വിലയും വാഗ്ദാനം ചെയ്യുകയുമുണ്ടായി. പക്ഷേ, താന്‍ വില്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്ന് ദിലീഫ് പറയുന്നു. ഈ പതിപ്പ് ദുബൈയിലെ ഉന്നത സര്‍ക്കാര്‍ തലത്തിലുള്ളവര്‍ക്ക് കൈമാറാമെന്ന് പറഞ്ഞ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന്റെ സുഹൃത്തും സഹായിയുമാണെന്ന് സ്വയം പരിചയപ്പെടുത്തി 10 മാസം മുന്‍പ് ജംഷീര്‍ വടഗിരിയില്‍ ദിലീഫിനെ സമീപിക്കുകയായിരുന്നു. ഇരുവരും പിന്നീട് സൗഹൃദത്തിലാവുകയും ചെയ്തു. അത്യാവശ്യം വലിപ്പമുള്ള ഖുര്‍ആന്‍ പ്രതി തന്റെ ഗ്യാലറിയില്‍ സൂക്ഷിക്കാന്‍ അസൗകര്യമുണ്ടായിരുന്നു. ഒരു ബിസിനസ്സുകാരന്റെ കൈയ്യില്‍ സൂക്ഷിക്കാന്‍ കൊടുക്കാമെന്ന് പറഞ്ഞാണ് ജംഷീര്‍ കൊണ്ടുപോയത്. അത് പിന്നീട് താനറിയാതെ 24 ലക്ഷം രൂപക്ക് വില്‍ക്കുകയും പണവുമായി ജംഷീര്‍ നാട്ടിലേക്ക് കടന്നുകളഞ്ഞെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇത് തനിക്ക് വലിയ മാനസികാഘാതവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയതായും ദിലീഫ് പറഞ്ഞു.