പ്രവാസികളെ വെട്ടിലാക്കി വീണ്ടും കുത്തനെ ഉയർന്നിരിക്കുകയാണ് വിമാന നിരക്ക്. കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ അഞ്ചുമുതൽ പത്തിരട്ടി വരെ അധിക തുക നൽകേണ്ട അവസ്ഥയാണ് ഇപ്പോൾ. അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നത് മുന്നിൽ കണ്ട് വിമാന നിരക്ക് മുമ്പ് ഉയർത്തിയിരുന്നു. എന്നാൽ ഇതിനുപുറമെ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ആദ്യ വാരം വരെ പരമാവധി ടിക്കറ്റ് നിരക്ക് വീണ്ടും ഉയർത്തിയിരിക്കുകയാണ്. 27ന് കണ്ണൂരിൽ നിന്നും ദുബൈ വരെ പോകുന്ന ഒരാൾക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റിന് 42700 രൂപ നൽകേണ്ട അവസ്ഥയാണ്. എയർ ഇന്ത്യ എക്സ്പ്രസിൽ തന്നെ ഷാർജയിലേക്കും അബൂദബിയിലേക്കും 37500 രൂപയാണ് ഈടാക്കുന്നത്.
അതേസമയം, 37300 രൂപയാണ് യു.എ.ഇയിലെ ഫുജൈറയിലേക്ക് ഇതേ ദിവസം ഇൻഡിഗോ ഫ്ലൈറ്റ് ഈടാക്കുന്നത്. തങ്ങളുടെ സർവകാല റെക്കോഡുകൾ തിരുത്തുന്നതാണ് ഇൻഡിഗോ ഫ്ലൈറ്റിന്റെ ഈ നിരക്ക്. കോഴിക്കോട് നിന്ന് അബൂദാബിയിലേക്ക് ആഗസ്റ്റ് 28ന് യാത്ര ചെയ്യാൻ ഇത്തിഹാദ് എയർവേസിന് 46,300 രൂപയും എയർ അറേബ്യയുടെ വിമാനത്തിന് 33800 രൂപയും ഇൻഡിഗോക്കും എയർ ഇന്ത്യ എക്സ്പ്രസിനും സ്പൈസ് ജെറ്റിനും ദുബൈയിലേക്ക് 37000 മുതൽ 38500 രൂപ വരെയും നൽകണം.
ആഗസ്റ്റ് 28 ന് കൊച്ചിയിൽ നിന്നും ദുബൈവരെ പോകുന്ന ഒരാൾക്ക് 75600 രൂപയാണ് ചെലവ് വരിക. രാവിലെ പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിന് യാത്രക്കാരൻ നൽകേണ്ട തുകയാണിത്. 37000 രൂപ മുതൽ 38000 വരെയാണ് യുഎഇയിലേക്ക് കൊച്ചിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിനും സ്പൈസ്ജെറ്റിനും വരുന്ന യാത്രാനിരക്ക്. കേരളത്തിലെ യാത്രക്കാർക്ക് ആശ്വാസമായിരുന്ന കർണാടകയിലെ മംഗളൂരുവിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന് പോലും 32000 രൂപക്ക് മുകളിലാണിപ്പോൾ നിരക്ക്. സംസ്ഥാനത്തെ വിമാനയാത്രക്കാർ ഉപയോഗപ്പെടുത്തുന്ന, പൊതുവേ നിരക്ക് കുറവായ ഒന്നായിരുന്നു ഇത്.
എയർ ഇന്ത്യ എക്സ്പ്രസ് വഴി കണ്ണൂരിൽനിന്ന് ബഹ്റൈനിലേക്ക് പോകുന്ന ഒരാൾക്ക് 36000 രൂപയും കോഴിക്കോടുനിന്ന് 40,200 രൂപയുമാണ് ഈടാക്കുന്നത്.
കണ്ണൂരിൽനിന്ന് ഖത്തറിലെ ദോഹ എയർപോർട്ടിലേക്ക് 47000 രൂപയാണ് നിരക്ക്. കോഴിക്കോടുനിന്ന് ഈ റൂട്ടിലേക്ക് എയർ ഇന്ത്യ ഏക്സ്പ്രസിന് 48,700 രൂപയും. 28ന് കോഴിക്കോടുനിന്ന് ദോഹയിലേക്ക് 83,500 രൂപയും 29 ന് 1,10,642 രൂപയുമാണ് ഖത്തർ എയർവേസിന്റെ വിമാന നിരക്ക് കാണിക്കുന്നത്. പുലർച്ചെ 3.35ന് പുറപ്പെട്ട് രാവിലെ 05.30ന് എത്തുന്ന ഖത്തർ എയർവേസിന്റെ വിമാന നിരക്കായി കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ നൽകിയ കണക്കാണിത്. ടിക്കറ്റ് നിരക്ക് വലിയ രീതിയിൽ ഉയർന്നത് തിരിച്ചുപോകാൻ ആവാത്തവിധം പ്രവാസികളെ വലയ്ക്കുകയാണ്.