മുംബൈ – മുംബൈ വ്യവസായിയിൽ നിന്നും 60 കോടി തട്ടിയെന്ന കേസിൽ ബോളിവുഡ് നടി ശില്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ കേസ്. വ്യവസായി ദീപക് കോത്താരിയുടെ പരാതിയിലാണ് പോലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്.
ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലൂടെയാണ് 60 കോടി രൂപ തട്ടിയെടുത്തെന്നതാണ് ദീപക് കോത്താരിയുടെ പരാതി. 2015 മുതൽ 2023 വരെയുള്ള കാലയളവിലാണ് പണം തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.
ഹോം ഷോപ്പിങ്, ഓൺലൈൻ ഷോപ്പിങ് സേവനങ്ങളുമായാണ് ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തിച്ചിരുന്നത്. നിലവിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നില്ല. ബെസ്റ്റ് ഡീൽ ടിവിയുടെ 87.6 ശതമാനം ഓഹരികളും ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും പേരിലായിരുന്നു.
ബിസിനസ്സ് വിപുലീകരണത്തിനായി നിക്ഷേപമെന്ന നിലയിൽ ദീപക് 2015 ഏപ്രിലിലാണ് ആദ്യ ഗഡുവായ 31.95 കോടി കൈമാറിയത്. 2016 മാർച്ചിൽ 28.54 കോടിയും കൈമാറി. എന്നാൽ 2016 സെപ്തംബറിൽ ശില്പ ഷെട്ടി കമ്പനിയുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചു. പിന്നാലെ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികളും തുടങ്ങി. ഇതോടെ താൻ നിക്ഷേപിച്ച പണത്തിനായി കോത്താരി താര ദമ്പതികളെ ബന്ധപ്പെട്ടെങ്കിലും ഇവർ പണം നൽകിയില്ല. ബിസിനസ്സ് ആവശ്യങ്ങൾക്കായി കൈപ്പറ്റിയ പണം ഇവർ വ്യക്തിപരമായ ചെലവുകൾക്കായി ഉപയോഗിച്ചെന്നും കോത്താരി പരാതിയിൽ പറയുന്നു.