റിയാദ്- സ്വന്തം മകൻ മരിച്ചുപോയ അതേ വേദനയും പേറിയായിരുന്നു സിയാദിന്റെ സ്പോൺസർ റിയാദിലെ നസീം ഹയ്യുൽ സലീം ഖബർ സ്ഥാനിലെത്തിയത്. കരഞ്ഞു കലങ്ങിയ കണ്ണുമായി അയാൾ അവിടെ എത്തിയവരോടെല്ലാം സിയാദിനെ പറ്റി വാക്കുകളിടറി സംസാരിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസം റിയാദിൽ താമസ സ്ഥലത്ത് എ.സിയുടെ കംപ്രസർ പൊട്ടിത്തെറിച്ച് മരിച്ച സിയാദിന്റെ മരണാനന്തര ചടങ്ങിലാണ് സിയാദിന്റെ സ്പോൺസർ വേറിട്ട കാഴ്ചയായത്. എറണാകുളം പറവൂർ മാഞ്ഞാലിയിൽ കണിയാംപറമ്പിൽ ബഷീറിന്റെ മകനായ സിയാദ്(36)ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് താമസസ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് പൊള്ളലേറ്റാണ് സിയാദ് മരിച്ചത്.


കഴിഞ്ഞ ദിവസം റിയാദ് ഹയ്യൂൽ സലാം മഖ്ബറയിൽ സിയാദിന്റെ മൃതദേഹം മറവു ചെയ്തു. മരണാനന്തര ചടങ്ങിനെത്തിയ സിയാദിന്റെ സ്പോൺസർ ഏവരുടെയും കണ്ണലയിക്കുന്ന കാഴ്ചയുമായി. മകൻ മരണപ്പെട്ട പിതാവിന്റെ വേദനയിലായിരുന്നു അദ്ദേഹം. പ്രായം വകവെക്കാതെ ഖബറിലേക്കിറങ്ങി സിയാദിന്റെ മയ്യിത്ത് മറവുചെയ്യാൻ സഹായിച്ചു.
മരണാനന്തര ചടങ്ങിന് ശേഷം എല്ലാവരെയും തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വീടിന് പുറത്ത് എന്റെ സിയാദ് മരണപ്പെട്ടുവെന്നും അതിന്റെ അനുസ്മരണമാണ് എന്നുള്ള ബോർഡും വെച്ചു. സിയാദിന് താൻ കൊടുത്തുകൊണ്ടിരുന്ന പണം തന്റെ മരണം വരെ സിയാദിന്റെ ഉപ്പക്കും ഉമ്മക്കും അയച്ചുകൊടുക്കുമെന്നും പറഞ്ഞു. അറബികളും അല്ലാത്തവരും വീട്ടിലെത്തി സ്പോൺസറെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. അവസാനത്തെ അതിഥിയും പിരിഞ്ഞുപോകുമ്പോഴും സിയാദിനെ ഓർത്ത് അദ്ദേഹം വിതുമ്പുന്നുണ്ടായിരുന്നു.