മുംബൈ: ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ മുംബൈ ഛത്രപതി ശിവജി മഹാരാജ് എയർപോർട്ട് പരിസരത്ത് ജീവനക്കാരും ടാക്‌സി ഡ്രൈവർമാരും തമ്മിലടി. മെയ് 31-ന് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് മുംബൈ പൊലീസ് മൂന്ന് ടാക്‌സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വിമാനത്താവളത്തിനു പുറത്ത് ടാക്‌സി പാർക്ക് ചെയ്യുന്നതു സംബന്ധിച്ചുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത് എന്ന് സഹർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരെ ഇറക്കിയ ടാക്‌സികളോട് പെട്ടെന്നു തന്നെ സ്ഥലം വിടാൻ എയർപോർട്ട് ജീവനക്കാർ നിർദേശിക്കുകയും ഇതിൽ കുപിതനായ ഒരു ഡ്രൈവർ ജീവനക്കാരനെ അസഭ്യം പറയുകയുമായിരുന്നു. ഇത് പിന്നീട് ശാരീരിക ഏറ്റുുമുട്ടലിലും പിന്നീട് കൂട്ടത്തല്ലിലും കലാശിച്ചു. വൈറലായ വീഡിയോയിൽ ഡ്രൈവർമാരും എയര്‌പോർട്ട് ജീവനക്കാരും പരസ്പരം ചവിട്ടുന്നതും കയ്യേറ്റം ചെയ്യുന്നതും കാണാം.
പരിസരത്തുണ്ടായിരുന്ന എയർപോർട്ട് സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥർ എത്തിയതോടെയാണ് തല്ലിന് ശമനമുണ്ടായത്. ആർക്കും വലിയ പരിക്കുകളില്ല. എങ്കിലും, തന്ത്രപ്രധാനമായ സ്ഥലത്ത് ഇത്തരമൊരു സംഭവം നടന്നത് മുംബൈ എയർപോർട്ടിൽ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളുയർത്തി.
പരാതികളൊന്നും ലഭിച്ചില്ലെങ്കിലും വീഡിയോ വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. തർക്കം തുടങ്ങിവച്ച ടാക്‌സി ഡ്രൈവറും എയർപോർട്ട് ജീവനക്കാരുമാണ് പ്രധാന പ്രതികളെന്ന് പൊലീസ് കണ്ടെത്തി. അഞ്ച് ഡ്രൈവർമാർക്കെതിരെ കേസെടുക്കുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസിന്റെ നിർദേശ പ്രകാരം പാർക്കിങ് സൗകര്യങ്ങൾ പുനർവിശകലനം ചെയ്യുകയാണെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.