നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിനായി ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കെ ആര് വിജയിക്കുമെന്ന് പ്രവചനാതീതമാണെങ്കിലും യുവ ജനങ്ങളുടെ വോട്ട് മണ്ഡലത്തില്‍ നിര്‍ണ്ണായകം. ഏറ്റവും പുതിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. മണ്ഡലത്തില്‍ ആകെ 1,13,486 പുരുഷ വോട്ടര്‍മാരും 1,18,889 സ്ത്രീ വോട്ടര്‍മാരുമുണ്ട്. ഇതില്‍ 7787 പേരുടെ വോട്ടുകള്‍ പുതുതായി ചേര്‍ത്തതാണ്. ഇവരിലെ മുഖ്യ വോട്ടര്‍മാരും നേരത്തെയുള്ള യുവ വോട്ടര്‍മാരും ചേര്‍ന്നാല്‍ വലിയൊരു വിഭാഗം യുവത തന്നെയാവും. അതുകൊണ്ടു തന്നെ യുവജനങ്ങളായിരിക്കും മണ്ഡലത്തില്‍ ആര് എം.എല്‍.എ ആവണമെന്ന് തീരുമാനിക്കുക.
2011 ലെ സെന്‍സസ് പ്രകാരം നിലമ്പൂര്‍ നിയമസഭയില്‍ ഏകദേശം 15,986 പട്ടികജാതി വോട്ടര്‍മാരുണ്ട്, ഇത് ഏകദേശം 7.72% ആണ്. നിലമ്പൂരില്‍ 90,907 മുസ്ലിം വോട്ടര്‍മാരുണ്ട്, ഇത് വോട്ടര്‍ പട്ടിക വിശകലനം അനുസരിച്ച് ഏകദേശം 43.9% ആണ്. മണ്ഡലത്തില്‍ 22,364 ക്രിസ്ത്യന്‍ വോട്ടര്‍മാരാണുള്ളത്, ഇത് ഏകദേശം 10.8% ആണ്. മണ്ഡലത്തില്‍ 93,806 ഹിന്ദു വോട്ടര്‍മാരാണുള്ളത്, ഇത് വോട്ടര്‍ പട്ടിക വിശകലനം അനുസരിച്ച് ഏകദേശം 45.3% ആണ്. 263 പോളിംഗ് സ്റ്റേഷനുകളിലായി നടക്കുന്ന വോട്ടെടുപ്പില്‍ ആദിവാസി വനമേഖലകള്‍ ഉള്‍പ്പെടുന്ന വനത്തിനുള്ളിലാണ് മൂന്ന് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യത ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാനത്തിലാണ് വോട്ടെടുപ്പ് നടത്തുക.
33 സീറ്റുകളുള്ള നിലമ്പൂര്‍ നഗരസഭയില്‍ പ്രകടമായ ഭൂരിപക്ഷത്തോടെ ഇടത് ഭരണത്തിലാണ്. നഗരസഭയില്‍ 9 സീറ്റുകള്‍ മാത്രമുള്ള യു.ഡി.എഫിനെ നടക്കാന്‍ പോകുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൈവിടില്ലെന്ന് തന്നെയാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. നിലമ്പൂര്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ 5 എണ്ണവും ഭരിക്കുന്നത് യു.ഡി.എഫാണ്. പോത്തുകല്ല്, അമരമ്പലം എന്നീ പഞ്ചായത്തുകള്‍ മാത്രമേ എല്‍.ഡി.എഫിന് കീഴിലുള്ളൂ എന്നത് ശ്രദ്ധേയമാണ്. രണ്ട് ഉപതെരഞ്ഞെടുപ്പുകളടക്കം പതിനാറ് തെരഞ്ഞെടുപ്പുകള്‍ നടന്ന മണ്ണാണ് നിലമ്പൂര്‍ മണ്ഡലം. യു.ഡി.എഫിനോ എല്‍.ഡി.എഫിനോ കൃത്യമായി ഒരു മേല്‍ക്കോയ്മ അവകാശപ്പെടാന്‍ കഴിയാത്ത തെരഞ്ഞെടുപ്പ് ചരിത്രം.കേരള രാഷ്ട്രീയത്തില്‍ ആദ്യമായി ഒരു എം.എല്‍.എ കൊല്ലപ്പെട്ടതും ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ എം.എല്‍.എ ഉണ്ടായതും ഇവിടെ നിന്നു തന്നെ.
ജൂണ്‍ 19ന് നടക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന് പ്രവചിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍. ഇതുവരെയുണ്ടായ തെരഞ്ഞെടുപ്പില്‍ നേര്‍ക്കു നേര്‍ പോരാട്ടമാണെങ്കില്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം വോട്ടുകളെ എങ്ങനെ വിഭജിക്കുമെന്ന് ആകാംക്ഷയിലാണ് കേരളീയര്‍. 60 വര്‍ഷത്തെ തെരഞ്ഞെടുപ്പ് പാരമ്പര്യമുള്ള നിലമ്പൂരില്‍ ഇരുമുന്നണികളും ജയിച്ച് കയറിയിട്ടുണ്ടെങ്കിലും നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് പി.വി അന്‍വറിന് പിണറായിസത്തെ നിലംപരിശാക്കാനുള്ള അവസരവും യു.ഡി.എഫിന് കേരളം തിരിച്ചു പിടിക്കാനുള്ള പരിശീലന ഗോദയും രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികം കേമമായി ആഘോഷിച്ച എല്‍.ഡി.എഫിന് ഭരണത്തില്‍ വീഴ്ചപറ്റിയിട്ടില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരവുമാണ്.
എം.എല്‍.എ സ്ഥാനം രാജിവെച്ച ഉടനെ അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളായ പിണറായിസവും കേരള പോലീസിലെ സംഘി വല്‍ക്കരണവും മുസ്ലിം വിരുദ്ധ നിലപാടുകളോടുള്ള ഇടത് സര്‍ക്കാറിന്റെ സമീപനങ്ങളെല്ലാം തെരഞ്ഞെടുപ്പിനെ ബാധിക്കുമായിരുന്നു. പക്ഷെ അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനവും യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ നാടകീയതും ഉപതെരഞ്ഞെടുപ്പിന്റെ ചര്‍ച്ചാമണ്ഡലങ്ങളില്‍ നിന്ന് ഗൗരവകരമായ വിഷയങ്ങളെ മാറ്റി നിര്‍ത്തി. തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയതിനു ശേഷം നിലമ്പൂരിലെ മരണങ്ങള്‍ വരെ രാഷ്ട്രീയവത്ക്കരിക്കാനും വിവാദമാക്കാനുമുള്ള ശ്രമങ്ങള്‍ ഇരുമുന്നണിയുടെ ഭാഗത്തു നിന്നുമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിലെ ജമാഅത്തെ ഇസ്ലാമിയുടെ യു.ഡി.എഫ് പിന്തുണക്കെതിരെ സി.പി.എം നേതാക്കളുടെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്തെ സി.പി.എം സമീപനത്തെ വ്യക്തമാകുന്നതാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ ബി.ജെ.പി തീവ്രവാദികളുടെ പിന്തുണ ചാര്‍ത്തി രാഷ്ട്രീയ ലാഭമുണ്ടാക്കുന്ന അതേ തന്ത്രമാണ് കേരളത്തില്‍ സി.പി.എം പ്രയോഗിക്കുന്നതെന്ന് പറഞ്ഞാല്‍ തെറ്റില്ല. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ജയിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമി വോട്ടാണെന്ന് പറഞ്ഞതടക്കമുള്ള ചര്‍ച്ചകളില്‍ തന്നെയാണിപ്പോഴും തെരഞ്ഞെടുപ്പ് രാഷ്ട്രീയം.
സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കി മത്സരിപ്പിച്ച ചരിത്രമാണ് കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും ഇടതു പക്ഷത്തിനുള്ളത്. പക്ഷെ പാര്‍ട്ടി ചിഹ്നത്തില്‍ സ്വരാജിനെപ്പോലൊരു നേതാവിനെ മത്സരിപ്പിക്കുന്നതിലൂടെ വിജയം സുനിശ്ചിതമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. നിലമ്പൂര്‍ രാഷ്ട്രീയത്തിലെ ആര്യാടന്‍ മേല്‍ക്കോയ്മയും ഭരണവിരുദ്ധ വികാരവുമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍ കോണ്‍ഗ്രസിന്റെ കരുത്തനായ സ്ഥാനാര്‍ഥി ഈയ്യിടെ അന്തരിച്ച അഡ്വ വി.വി പ്രകാശിനെ കേവലം 2700 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് എം.എല്‍.എ സ്ഥാനത്തേക്ക് എത്തിയത്. പി.വി അന്‍വര്‍ 81227 വോട്ടുകളും വി.വി പ്രകാശന്‍ 78527 വോട്ടുകളുമാണ് നേടിയത്.
2016ലെ തെരഞ്ഞെടുപ്പില്‍ അന്‍വറിന്റെ മേല്‍ക്കോയ്മ വോട്ടുകളുടെ എണ്ണത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയും. 77858 വോട്ടുകള്‍ അതായത് വോട്ടര്‍പട്ടികയിലെ 47 ശതമാനം വോട്ടുകളുടെ പിന്തുണയിലാണ് അന്‍വര്‍ വിജയിച്ചത്. അന്നത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 66354 (40.84) ശതമാനം വോട്ടുകളാണ് നേടിയിരിക്കുന്നത്. ഷൗക്കത്തിനെ മത്സരിപ്പിക്കുകയാണെങ്കില്‍ ഉറപ്പായും തോക്കുമെന്നും അന്‍വര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും പിണറായിസത്തിന്റെ അവസനാമാണെന്ന് പറഞ്ഞ് ആത്മവിശ്വാസത്തോടെ മത്സരിക്കാനിറങ്ങിയ കോണ്‍ഗ്രസിനെ ജനങ്ങള്‍ വീണ്ടും സ്വീകരിക്കുമോ? അല്ലെങ്കില്‍ അഴിമതി ആരോപണങ്ങളും പൊതുജനവികാരത്തിന് എതിരായ തീരുമാനങ്ങളും പദ്ധതികളും ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടില്‍ ഇല്ലാതായി സ്വരാജ് നിയമസഭയില്‍ എത്തുമോ? ഇതൊന്നുമല്ലെങ്കില്‍ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ശെരിയുണ്ടെന്നും ജനങ്ങള്‍ വിശ്വസിച്ചെന്ന നിഗമനത്തില്‍ എത്തേണ്ടിവരും. കാത്തിരിക്കാം ജൂണ്‍ 19വരെ, നിലമ്പൂര്‍ ആരുടെ തലവരയെന്നറിയാന്‍?