ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെ കുതിപ്പിന്റെ പുതിയ ആകാശ പാതകളിലേക്ക് തൊടുത്തുവിടുന്ന വിപ്ലവകരമായ ഒരു കണ്ടുപിടിത്തം SCE-200 രാജ്യത്തിന്റെ തലവര തന്നെ മാറ്റാൻ പോകുകയാണ്. പതിറ്റാണ്ടുകളായി ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഉപയോഗിച്ചുവരുന്ന റോക്കറ്റുകൾ ക്രയോജനിക് എൻജിനുകളെയാണ് ആശ്രയിക്കുന്നത്. തണുത്തുറഞ്ഞ ദ്രവ ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് കരുത്തുപകരുന്ന ഹൈടെക് യന്ത്രങ്ങളാണിവ. എന്നാൽ ഇപ്പോൾ തിരുവനന്തപുരത്തടക്കമുള്ള ഇന്ത്യയുടെ സ്പേസ് ലാബുകളിൽ ഒരു നിശബ്ദ വിപ്ലവമാണ് നടക്കുന്നത്. ബഹിരാകാശ ദൗത്യങ്ങളുടെ ദിശ തന്നെ മാറ്റുന്ന സെമി-ക്രയോജനിക് പ്രൊപൽഷൻ സാങ്കേതികവിദ്യയിലേക്ക് ഇന്ത്യ മാറുകയാണ്. ഇതിന് രാജ്യത്തെ ബഹിരാകാശ സമ്പദ് വ്യവസ്ഥയുടെ തലവര തന്നെ മാറ്റിവരക്കാൻ ശേഷിയുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെ നടക്കുന്ന ഈ വൻ വികസനം ആഗോള വാണിജ്യ ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ സ്ഥാനം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കും.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇസ്റോയുടെ (ISRO) തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ ഈയിടെ നടത്തിയ ഒരു സന്ദർശനത്തിനിടെ ഇസ്റോ ശാസ്ത്രജ്ഞൻമാരോടും ബെംഗളൂരുവിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള സ്പേസ് സ്റ്റാർട്ടപ്പ് കമ്പനികളുടെ സ്ഥാപകരുമായും സംസാരിക്കുകയുണ്ടായി. എല്ലാവർക്കും പറയാനുണ്ടായിരുന്നത് സെമി ക്രയോജനിക് പ്രൊപൽഷൻ എഞ്ചിനുകളെ കുറിച്ചും അത് കൊണ്ടുവരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ചുമായിരുന്നു.
സെമി ക്രയോജനിക് എഞ്ചിൻ രൂപകൽപ്പന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും സുപ്രധാന നേട്ടം കൈവരിച്ചതായി ഈ വർഷം മാർച്ചിലാണ് ഇസ്റോ പ്രഖ്യാപനം നടത്തിയത്. റഷ്യയിൽ നടത്തിയ ആദ്യഘട്ട പരീക്ഷണങ്ങൾക്ക് ശേഷം SCE-200 എന്ന് വിളിക്കപ്പെടുന്ന ഈ എഞ്ചിൻ മഹേന്ദ്രഗിരിയിലെ ഇസ്റോ പ്രോപൽഷൻ കോംപ്ലക്സിൽ പൂർണ ദൈർഘ്യമുള്ള പരീക്ഷണങ്ങളിലൂടെ ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നു.
സെമി-ക്രയോജനിക് എൻജിനുകൾ
സെമി-ക്രയോജനിക് എൻജിനുകൾ പുതിയ കണ്ടുപിടിത്തമല്ല. യു.എസ് സ്പേസ് കമ്പനിയായ സ്പേസ്എക്സിന്റെ ഫാൽക്കൻ-9, റഷ്യയുടെ സൊയുസ് എന്നിവയിൽ ഇതിനു സമാന എഞ്ചിനുകൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച SCE-200 ഇവയോടെല്ലാം കിടപിടിക്കുന്ന ഒരു വലിയ മുന്നേറ്റമാണ്.
സെമി-ക്രയോജനിക് എൻജിനുകൾക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. ലിഫ്റ്റോഫിന് വലിയ ശക്തി പകരുന്ന കൂടുതൽ ത്രസ്റ്റ് ഇത് നൽകുന്നു. ഭാരമേറിയ പേലോഡുകൾക്ക് അനുയോജ്യമാണ്. ഇന്ധനവും ചെലവ് കുറഞ്ഞതാണ്. ഹൈഡ്രജനെ അപേക്ഷിച്ച് സംഭരിക്കാൻ എളുപ്പവുമാണ്. സങ്കീർണ്ണത കുറഞ്ഞ ലളിതമായ ഡിസൈൻ, ഉയർന്ന വിശ്വാസ്യത, ഭാവിയിലെ റോക്കറ്റുകൾക്ക് അനുയോജ്യമായ പുനരുപയോഗ ശേഷി എന്നിവയും സെമി ക്രയോജനിക് എഞ്ചിനുകളുടെ സവിശേഷതയാണ്.
SCE-200 ഒരു എൻജിൻ മാത്രമല്ല, ഇന്ത്യയുടെ ബഹിരാകാശ ഭാവിയെ രൂപപ്പെടുത്തുന്ന ഒരു മുന്നേറ്റമാണ്. ഇത് ഇസ്റോയുടെ ഹെവി-ലിഫ്റ്റ് റോക്കറ്റായ LVM3-യുടെ പകരക്കാരനാകും. ഭാവിയിൽ ഇന്ത്യയുടെ പുനരുപയോഗ ലോഞ്ച് വെഹിക്കിളുകൾക്കും, ബഹിരാകാശ നിലയങ്ങളിലേക്കും, ചന്ദ്രനിലേക്കു പോലുമുള്ള കാർഗോ മിഷനുകൾക്കും കരുത്തു പകരുന്നതാകും. ഇസ്റോയുടെ LVM3 കരുത്തുറ്റത് തന്നെയാണ് എങ്കിലും ഒരു അപ്ഗ്രേഡിനു സമയമായിട്ടുണ്ട്. മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയിൽ പുതിയ സെമി ക്രയോജനിക് യന്ത്രം ഉപയോഗിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഒരൊറ്റ മാറ്റത്തിലൂടെ റോക്കറ്റിന്റെ ലിഫ്റ്റ് ശേഷി, സുരക്ഷ എന്നിവ വർധിക്കും. ചന്ദ്ര, ചൊവ്വാ ദൗത്യങ്ങൾക്കും സ്പേസ് സ്റ്റേഷനുകളിലേക്കും ആവശ്യമായ ദീർഘകാല ഉപയോഗവും സാധ്യമാക്കും.
സർക്കാരും സ്പേസ് സ്റ്റാർട്ടപ്പുകളും ഒന്നിച്ച്
ഇന്ത്യൻ ബഹിരാകാശ മേഖലയിലെ ഏറ്റവും ആവേശകരമായ മാറ്റം സർക്കാരും സ്വകാര്യ സംരംഭകരുടെ സ്റ്റാർട്ടപ്പുകളും തമ്മിൽ സഹകരിച്ചു തുടങ്ങി എന്നതാണ്. 2020ലെ പരിഷ്കാരങ്ങൾക്കും ഇൻ സ്പേസ് എന്ന ഏജൻസി സ്ഥാപിച്ചതിനും ശേഷം ഇസ്റോയുടെ പശ്ചാത്തല സൗകര്യങ്ങള്‍ സ്വകാര്യ കമ്പനികൾക്കു കൂടി വൈകിയാണെങ്കിലും തുറന്നു നൽകിയിരിക്കുകയാണ്. ഈ മാറ്റം വിപ്ലവകരമായ വികസനത്തിനാണ് വഴിതുറന്നത്. ഇങ്ങനെ വന്ന സ്റ്റാർട്ടപ്പുകളിലൊന്നാണ് ഹൈദരാബാദിലെ സ്കൈറൂട്ട് എയറോസ്പേസ്. സെമി-ക്രയോജനിക് ശേഷിയുള്ള വിക്രം റോക്കറ്റ് സീരിസ് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണിവർ. ചെന്നൈയിലെ അഗ്നികുൽ കോസ്മോസ് അഗ്നിലെറ്റ് എന്ന പേരിൽ ത്രീഡി പ്രിന്റഡ് സിംഗിൾ പീസ് സെമി ക്രയോജനിക് എഞ്ചിനുകൾ നിർമിച്ച് വിപ്ലവം തീർത്തിരിക്കുകയാണ്. നിർമാണ സമയവും ചെലവും ഗണ്യമായി കുറക്കുന്ന കണ്ടുപിടുത്തമാണിത്. ഭാവി ബഹിരാകാശ യാത്രകൾക്കും സാറ്റലൈറ്റ് സേവനങ്ങൾക്കും ആവശ്യമായി വരുന്ന പരിസ്ഥിതി സൗഹൃദ സെമി ക്രയോജനിക് ഇൻ സ്പേസ് പ്രൊപൽഷൻ സിസ്റ്റം വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ബെംഗളുരുവിലെ ബെല്ലാട്രിക്സ് എയറോസ്പേസും ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. ആഗോള ലക്ഷ്യങ്ങളുമായി മുന്നേറുന്ന ഇന്ത്യയുടെ ഈ സ്റ്റാർട്ടപ്പുകൾ രാജ്യത്തിനായി പുതിയ ബഹിരാകാശ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുത്തുകൊണ്ടിരിക്കുകയാണ്.
ആഗോള മത്സരത്തിൽ ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക്
SCE-200 വെറുമൊരു എൻജിൻ അല്ല. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളുടെ താക്കോലാണ്. ഗഗന്യാൻ ദൗത്യം, ബഹിരാകാശ നിലയങ്ങൾ, ചാന്ദ്ര, ചെവ്വാ ദൗത്യങ്ങൾ എന്നിവയിൽ ഇത് നിർണായക പങ്കുവഹിക്കും. ഇസ്റോയും സ്വകാര്യ മേഖലയും കൂടുതൽ കരുത്തോടെ ഒന്നിക്കുന്നതോടെ ഇന്ത്യ ആഗോള ബഹിരാകാശ വ്യവസായത്തിൽ ഒരു വൻ ശക്തിയായി ഉയർന്നുവരികയാണ്. SCE-200-ന്റെ വിജയം, ഇന്ത്യയുടെ “അപ്പോളോ മൊമെന്റ്” അടുത്തിരിക്കുന്നതിന്റെ തെളിവാണ്.
2020 മുതൽ 2023 വരെയുള്ള കാലയളവിൽ ആഗോശ ബഹിരാകാശ സമ്പദ് വ്യവസ്ഥ 447 ബില്യൻ ഡോളറിൽ നിന്ന് 570 ബില്യൻ ഡോളറിലേക്ക് ഉയർന്നു. സാറ്റലൈറ്റ് ലോഞ്ച് വിപണി മാത്രം 2030ഓടെ 30 ബില്യൻ ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണ് പ്രവചനം. ആഗോള വാണിജ്യ സാറ്റലൈറ്റ് വിക്ഷേപണ വിപണിയിൽ ഇന്ത്യയ്ക്ക് ഇപ്പോൾ രണ്ട് ശതമാനം മാത്രമെ പങ്കുള്ളൂ. ഇത് മാറാനിരിക്കുകയാണ്. SCE-200 പോലുള്ള സെമി ക്രയോജനിക് സാങ്കേതികവിദ്യകളിൽ ശ്രദ്ധകേന്ദ്രീകരിച്ച് കാര്യക്ഷമതയും പ്രകടന മികവുമുള്ള ലോഞ്ച് വെഹിക്കിളുകൾ വികസനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭാരം കുറക്കുന്നതിലും കുതിപ്പു ശേഷി കൂട്ടുന്നതിലും ഈ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കുണ്ട്.
ഇസ്റോയുടെ ഇപ്പോഴത്തെ ഏറ്റവും മികച്ച് ലോഞ്ച് വെഹിക്കിളായ LVM3 ഭൂമിയുടെ ഏറ്റവും താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഒരു ഉപഗ്രഹത്തെ വഹിക്കാനെടുക്കുന്ന ചെലവ് ഒരു കിലോഗ്രാമിന് 3000 മുതൽ 5000 ഡോളർ വരെയാണ്. പുനരുപയോഗിക്കാൻ കഴിയുന്ന സെമി ക്രയോജനിക് എഞ്ചിനുകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിലൂടെ യു.എസ് കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൻ-9 ഈ ചെലവ് കിലോഗ്രാമിന് 1500 ഡോളർ മുതൽ 2200 ഡോളർ വരെയാക്കി കുറച്ചിട്ടുണ്ട്. സെമി ക്രയോജനിക് എഞ്ചിനിലേക്ക് മാറുന്നതോടെ ഇസ്റോയ്ക്കും ഈ ചെലവ് 30-40 ശതമാനം വരെ കുറച്ച് 1800 മുതൽ 3200 ഡോളർ വരെ എത്തിക്കാൻ കഴിയും. ഇതുവഴി ഈ രംഗത്തെ വമ്പൻമാരായ സ്പേസ് എക്സ്, ആര്യൻസ്പേസ്, ചൈനയുടെ സിഎഎസ് സി എന്നിവരോടെ കിടപിടിക്കുന്ന നിലയിലേക്ക് ഇന്ത്യയുടെ മത്സരക്ഷമത വളരും.
ആഗോള ബഹിരാകാശ വിപണയിൽ 2030ഓടെ 10 ശതമാനം വിപണി വിഹിതം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. സെമി ക്രയോജനിക് സാങ്കേതികവിദ്യയാണ് ഈ ലക്ഷ്യത്തിന് കരുത്തുപകരുന്നത്. ഇതൊരു അപ്ഗ്രേഡ് മാത്രമല്ല, പരിവർത്തനത്തിന്റെ കുതിച്ചു ചാട്ടമാണ്. തദ്ദേശീയമായ വികസിപ്പിച്ച സാങ്കേതികവിദ്യയുമായുള്ള ഇന്ത്യയുടെ ഈ രംഗത്തേക്കുള്ള വരവ് നിർണായക ചുവടുവെപ്പാണ്. ബഹിരാകാശ ദൗത്യങ്ങള്‍ക്ക് അത്യാവശ്യമായ ഭാവി സാങ്കേതികവിദ്യകളിലേക്കുള്ള ഇന്ത്യയുടെ ഒരു എത്തിപ്പിടുത്തം മാത്രമല്ല ഇത്, പുതിയ പ്രൊപൽഷൻ സാങ്കേതികവിദ്യകളിലേക്കുള്ള കുതിച്ചുചാട്ടം തന്നെയാണ്.
(നിശാന്ത് സഹദേവ് യു.എസിലെ യൂനിവേഴ്സിറ്റി ഓഫ് നോർത്ത് കാരലൈനയിൽ തിയററ്റിക്കൽ ഫിസിസിസ്റ്റ് ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം)