വിമാനം നിലംതൊട്ട ഉടൻ തന്നെ സീറ്റ് ബെൽറ്റ് ഊരി സീറ്റിൽ നിന്നെഴുന്നേറ്റ് ലഗേജ് റാക്ക് തുറക്കുന്ന യാത്രക്കാർ അനവധിയാണ്. വിമാനം പൂർണമായി നിൽക്കുകയും അറിയിപ്പ് ലഭിക്കുകയും ലഭിച്ചാൽ മാത്രമേ സീറ്റിൽ നിന്ന് എഴുന്നേൽക്കാവൂ എന്നാണ് നിയമമെങ്കിലും മിക്കവരും അത് പാലിക്കാറില്ല. ലക്ഷ്യസ്ഥാനത്ത് എത്തിയതിന്റെ ആശ്വാസവും എയർപോർട്ടിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം പുറത്തുകടക്കണമെന്ന ചിന്തയുമൊക്കെയാണ് ഈ ധൃതിക്കു പിന്നിൽ. ഈ തിടുക്കം ചിലപ്പോഴെങ്കിലും അപകടങ്ങളിലേക്കും ദുരന്തങ്ങളിലേക്കുമൊക്കെ നയിക്കാറുണ്ട് എന്നത് വാസ്തവമാണ്.
എന്നാൽ, സുരക്ഷയെ ബാധിക്കുന്ന ഈ പ്രവണതയ്ക്ക് അറുതി വരുത്തുന്ന ഒരു നിയമം കൊണ്ടുവന്നിരിക്കുകയാണ് യൂറോപ്യൻ രാജ്യമായ തുർക്കി. തുർക്കി വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന വിമാനങ്ങളിൽ വിമാനം പാർക്കിംഗ് പൂർത്തിയാക്കുന്നതിനു മുമ്പ് എഴുന്നേറ്റാൽ പിഴയൊടുക്കേണ്ടി വരുമെന്ന് തുർക്കിഷ് ഏവിയേഷൻ അധികൃതർ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങുന്ന പ്രക്രിയ എളുപ്പമാക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് പുതുക്കിയ ഈ നിയമമെന്ന് തുർക്കിഷ് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
ലാന്റിംഗിനു ശേഷം ടാക്സിയിംഗ് പൂർത്തിയാക്കുംമുമ്പ് യാത്രക്കാർ സീറ്റ് വിട്ട് എഴുന്നേൽക്കുന്ന പ്രവണത വർധിക്കുന്നു എന്ന പരാതികൾ പരിഗണിച്ചാണ് ഡയറക്ടറേറ്റിന്റെ തീരുമാനം. സീറ്റ് ബെൽറ്റ് ചിഹ്നം ഓഫ് ആകുംമുമ്പ് സീറ്റ് ബെൽറ്റ് അഴിച്ചാൽ ഇനി പിഴയൊടുക്കേണ്ടി വരും. വിമാനം ലാന്റ് ചെയ്യുന്നതിനു തൊട്ടുമുമ്പും ശേഷവും പുതിയ നിയമം യാത്രക്കാരെ ഓർമിപ്പിക്കാൻ ഡയറക്ടറേറ്റ് വിമാന സർവീസ് കമ്പനികൾക്ക് നിർദേശം നൽകി.
ഈ മാസം തുടക്കം മുതൽ പുതിയ മാർഗനിർദേശങ്ങൾ നിലവിൽ വന്നിട്ടുണ്ടെങ്കിലും ആർക്കെങ്കിലും പിഴ ചുമത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. 67 ഡോളർ (5,720 രൂപ) വരെയാണ് പിഴ ചുമത്തുക എന്ന് തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read more: വിമാനം ലാന്റിംഗ് പൂർത്തിയാക്കുംമുമ്പ് സീറ്റിൽ നിന്ന് എഴുന്നേറ്റാൽ പിഴ; പുതിയ മാർഗനിർദേശവുമായി തുർക്കി