ഇസ്താംബുൾ: ജർമ്മൻ കരുത്തരായ എസ്.സി ഫ്രൈബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ആസ്റ്റൺ വില്ലയ്ക്ക് യൂറോപ്പ ലീഗ് കിരീടം. തുർക്കിയിലെ ഇസ്താംബുളിലുള്ള തുപ്രാസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ പൂർണ്ണ ആധിപത്യം പുലർത്തിയാണ് ഇംഗ്ലീഷ് ക്ലബ്ബ് വിജയകിരീടം ചൂടിയത്. 1996-ൽ ലീഗ് കപ്പ് നേടിയതിന് ശേഷം ആസ്റ്റൺ വില്ല ചരിത്രത്തിൽ നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണ്. 1982-ൽ യൂറോപ്യൻ കപ്പ് (ഇന്നത്തെ ചാമ്പ്യൻസ് ലീഗ്) നേടിയതിന് ശേഷം നേടുന്ന ആദ്യത്തെ യൂറോപ്യൻ കിരീടം കൂടിയാണിത്.
മത്സരത്തിന്റെ ഒന്നാം പകുതിയിൽ തന്നെ വില്ല രണ്ട് ഗോളുകളുടെ ലീഡ് എടുത്തിരുന്നു. 41-ാം മിനിറ്റിൽ മോർഗൻ റോഗേഴ്സിന്റെ അസിസ്റ്റിൽ നിന്നും യൂറി ടീലമാൻസാണ് വില്ലയുടെ ആദ്യ ഗോൾ നേടിയത്. തൊട്ടുപിന്നാലെ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+3′) ജോൺ മക്ഗിന്നിന്റെ പാസിൽ നിന്നും എമിലിയാനോ ബുവെൻഡിയ ടീമിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. തുടർന്ന് രണ്ടാം പകുതിയിലും ആക്രമണം അഴിച്ചുവിട്ട വില്ലയ്ക്കായി 58-ാം മിനിറ്റിൽ മോർഗൻ റോഗേഴ്സ് മൂന്നാമത്തെ ഗോളും കണ്ടെത്തി വിജയം ഉറപ്പിച്ചു. ഈ ഗോളിന് വഴിതുറന്നത് ബുവെൻഡിയ ആയിരുന്നു.
കളിയിലുടനീളം എമറിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ ഫ്രൈബർഗ് പ്രതിരോധം പൂർണ്ണമായും തകരുകയായിരുന്നു. ഈ കിരീടനേട്ടത്തോടെ ആസ്റ്റൺ വില്ല അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതയും സ്വന്തമാക്കി. വില്ലയുടെ ഈ ചരിത്രവിജയത്തോടെ പരിശീലകൻ ഉനായ് എമറി തന്റെ പരിശീലന കരിയറിലെ അഞ്ചാമത്തെ യുവേഫ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി റെക്കോർഡിട്ടു. നേരത്തെ സെവില്ലയ്ക്ക് വേണ്ടി തുടർച്ചയായി മൂന്ന് തവണയും (2013-16), പിന്നീട് വില്ലറയലിനൊപ്പവും (2020-21) അദ്ദേഹം ഈ കിരീടം നേടിയിട്ടുണ്ട്.



