ബഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിലെ അൻബാർ പ്രവിശ്യയിലുള്ള പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് (PMF) ആസ്ഥാനത്തിന് നേരെ യു.എസ്. നടത്തിയ വ്യോമാക്രമണത്തിൽ അൻബാർ ഓപ്പറേഷൻസ് കമാൻഡർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ പി.എം.എഫ്. അൻബാർ സുരക്ഷാ ഡയറക്ടർ ഹൈദർ അൽമഅ്മൂരി, ഇന്റലിജൻസ് ഡയറക്ടർ വാസിഖ് അൽഫർത്തൂസി, ഉദ്യോഗസ്ഥൻ മുഹമ്മദ് ഫാദിൽ എന്നിവരും ഉൾപ്പെടുന്നു. മുതിർന്ന കമാൻഡർമാർ പങ്കെടുത്ത സുരക്ഷാ യോഗത്തിനിടെയായിരുന്നു ആക്രമണം. ഈ വ്യോമാക്രമണത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ദേശീയ കടമ നിർവഹിക്കുന്നതിനിടെ നടന്ന ഈ ആക്രമണം ഇറാഖിന്റെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനമാണെന്ന് പി.എം.എഫ്. പ്രസ്താവനയിൽ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളെയും മാനുഷിക മൂല്യങ്ങളെയും അവഗണിക്കുന്ന അമേരിക്കൻ സമീപനത്തിന്റെ തെളിവാണ് ഇതെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ രാഷ്ട്രീയ ശക്തികൾ നിർണ്ണായക നിലപാട് സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മൊസൂളിന് വടക്കുള്ള പി.എം.എഫ്. ക്യാമ്പുകൾക്ക് നേരെയും സഖ്യകക്ഷിയായ ക്രിസ്ത്യൻ വിഭാഗങ്ങളുടെ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായതായി സൂചനയുണ്ട്.
ബഗ്ദാദിലെ പ്രധാന സൈനിക താവളത്തിൽ നിന്ന് യു.എസ് – നാറ്റോ സേനകൾ പിന്മാറി 24 മണിക്കൂറിനുള്ളിലാണ് ഈ പ്രത്യാക്രമണം ഉണ്ടായത്. ഫെബ്രുവരിയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായിലും യുദ്ധം ആരംഭിച്ചതിന് പിന്നാലെ മേഖലയിൽ നിലനിൽക്കുന്ന അസ്ഥിരതയുടെ തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ഔദ്യോഗികമായി ഇറാഖി സുരക്ഷാ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്ന ശിയാ അർധസൈനിക വിഭാഗങ്ങളുടെ കൂട്ടായ്മയാണ് പി.എം.എഫ്.



