അബുദാബി– യുഎഇയിലെ അനാഥകുട്ടികളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പിന്തുണയേകുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’ പദ്ധതിയിലേക്ക് 15 കോടി ദിർഹത്തിന്റെ (371 കോടി രൂപ)സഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക താല്പര്യപ്രകാരം അബുദാബി ഔഖാഫ് നേതൃത്വം നൽകുന്ന പദ്ധതിയാണ് ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ് ഫോർ ഓർഫൻസ്.
അനാഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാനും മികച്ച ഭാവി ഉറപ്പാക്കാനുമായാണ് പദ്ധതി. യുഎഇയിലെ കുടുംബ-ശിശുക്ഷേമ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന പദ്ധതി കൂടിയാണ് ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെൻ്റ്.
നിരവധി കുരുന്നുകളുടെ ജീവിതത്തിന് വെളിച്ചമേകുന്ന ഈ പദ്ധതിയിലേക്കാണ് യൂസഫലിയുടെ പിന്തുണ. അബുദാബി ഭരണാധികാരിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക താല്പര്യപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും മാനുഷിമൂല്യങ്ങളുടെയും ജീവകാരുണ്യത്തിന്റെയും പ്രതീകമായ രാഷ്ട്രമാതാവ് ഫാത്തിമ ബിൻത് മുബാറക്കും മുന്നോട്ട് വെച്ച കാരുണ്യത്തിന്റെ പാത പ്രതിഫലിക്കുന്നതാണ് പദ്ധതിയെന്നും നിരവധി കുട്ടികളുടെ ജീവിതത്തിന് വെളിച്ചമേകുന്നുവെന്നും യൂസഫലി പറഞ്ഞു.
അബുദാബി ഔഖാഫിന്റെ മേൽനോട്ടത്തിൽ പ്രത്യേക നിക്ഷേപ പദ്ധതിയാണ് അനാഥരായ കുട്ടികൾക്കായി നടപ്പാക്കുന്നത്. ദാനധർമങ്ങളിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായ ഈ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.സഹായം അർഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്.



