വാഷിങ്ടൺ– ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ പരസ്യമായി മാപ്പ് പറഞ്ഞ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. തന്റെ ഫൗണ്ടേഷനിലെ ജീവനക്കാരുടെ യോഗത്തിലാണ് അദ്ദേഹം ഈ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചത്. എപ്സ്റ്റീനുമായുള്ള ബന്ധം തന്റെ ഭാഗത്തുനിന്നുണ്ടായ വലിയൊരു പിഴവാണെന്ന് സമ്മതിച്ച അദ്ദേഹം, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും വ്യക്തമാക്കി.
എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്താൻ ഫൗണ്ടേഷൻ എക്സിക്യൂട്ടീവുകളെ നിയോഗിച്ചത് ഗുരുതരമായ തെറ്റായിപ്പോയി എന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. തന്റെ ഈ പ്രവർത്തി കാരണം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടവരോട് അദ്ദേഹം ക്ഷമ ചോദിച്ചു. എപ്സ്റ്റീനുമായി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങളിലൊന്നും താൻ ഏർപ്പെട്ടിട്ടില്ലെന്നും അത്തരത്തിലുള്ളതൊന്നും തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ മാസം യു.എസ്. നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീനുമായി ബന്ധമുള്ള പ്രമുഖരുടെ പട്ടികയിൽ ബിൽ ഗേറ്റ്സിന്റെ ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഉൾപ്പെട്ട ഈ പട്ടിക പുറത്തുവന്നതോടെയാണ് ബിൽ ഗേറ്റ്സിനെതിരെയുള്ള വിമർശനങ്ങൾ ശക്തമായത്.



