ദുബൈ – നഗരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറകൾ ഉപയോഗിക്കുന്ന പൈലറ്റ് പദ്ധതിക്ക് ദുബൈ മുനിസിപ്പാലിറ്റി തുടക്കം കുറിച്ചു. പൊതുസ്ഥലങ്ങൾ, റോഡുകൾ, താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് 500 ദിർഹം വരെ പിഴ ചുമത്തും. നഗരസഭയുടെ മാലിന്യശേഖരണ വാഹനങ്ങളിലും ഗതാഗത വാഹനങ്ങളിലുമാണ് നിലവിൽ ഈ സ്മാർട്ട് ക്യാമറകൾ ഘടിപ്പിച്ചിരിക്കുന്നത്.
കുപ്പത്തൊട്ടികൾക്ക് സമീപമോ നടപ്പാതകളിലോ മാലിന്യം തള്ളുക, ഫർണിച്ചറുകൾ പോലുള്ള വലിയ അവശിഷ്ടങ്ങൾ അലക്ഷ്യമായി ഉപേക്ഷിക്കുക തുടങ്ങി നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്ന പ്രവൃത്തികൾ ഈ ക്യാമറകൾ തൽക്ഷണം തിരിച്ചറിയും. നിയമലംഘനങ്ങളുടെ ചിത്രങ്ങൾ വിശകലനം ചെയ്ത് ഡിജിറ്റൽ ഡാഷ്‌ബോർഡുകൾ വഴി ഫീൽഡ് ടീമുകൾക്ക് വേഗത്തിൽ കൈമാറുന്നതാണ് ഈ സംവിധാനം. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തുന്നതിനും സ്മാർട്ട് സിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ് ഇത്തരം സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹ്‌മദ് ബിൻ ഗലീത്ത പറഞ്ഞു.



