തിരുവനന്തപുരം– സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ അംഗീകാരം. ഇതോടെ കേരളത്തിലെ ആകെ 251 ആരോഗ്യ സ്ഥാപനങ്ങൾക്ക് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചു. 8 ജില്ലാ ആശുപത്രികൾ, 6 താലൂക്ക് ആശുപത്രികൾ, 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 46 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 162 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 16 ജനകീയ കേന്ദ്രങ്ങൾ എന്നിവയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
കോഴിക്കോട് ജനറൽ ആശുപത്രിക്ക് എൻക്യുഎഎസ്, ലക്ഷ്യ, മുസ്‌കാൻ എന്നീ അംഗീകാരങ്ങൾ ഒന്നിച്ച് ലഭിച്ചു. സംസ്ഥാനത്തെ മാതൃ-ശിശു മരണനിരക്ക് കുറക്കുക, ഗർഭിണികളായ സ്ത്രീകൾക്കും നവജാത ശിശുക്കൾക്കും സർക്കാർ ആശുപത്രികളിലെ ഡെലിവറി പോയിന്റുകളിൽ മികച്ച പരിചരണം ഉറപ്പ് വരുത്തുക എന്നിവയ്ക്കുള്ള ഗുണനിലവാര മാനദണ്ഡമായാണ് ലക്ഷ്യ അക്രെഡിറ്റേഷൻ പ്രോഗ്രാം നടപ്പിലാക്കി വരുന്നത്. ഇതുവരെ സംസ്ഥാനത്ത് 15 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറക്കുന്നതിനും ജനനം മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാൻ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത് ഇതുവരെ സംസ്ഥാനത്ത് ആകെ 6 ആരോഗ്യ സ്ഥാപനങ്ങൾക്ക് മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്.