റിയാദ്- ഫിത്വര്‍ സകാത്ത് പണമായി നല്‍കിയാല്‍ മതിയാകില്ലെന്നും അത് പ്രവാചകന്റെയും ഖുലഫാഉ റാശിദുകളുടെയും ചര്യകള്‍ക്കെതിരാണെന്നും സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭ മേധാവിയും ഗ്രാന്‍ഡ് മുഫ്തിയുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് വ്യക്തമാക്കി. പ്രവാചകന്റെയും ഖുലഫാഉ റാശിദുകളുടെയും കാലത്ത് ഭക്ഷണമാണ് ഫിത്വര്‍ സകാത്ത് ആയി നല്‍കിയിരുന്നത്.
ഗോതമ്പ്, അരി, ഉണക്കമുന്തിരി, ധാന്യം തുടങ്ങിയ മനുഷ്യരുടെ ഭക്ഷണത്തില്‍ നിന്നാണ് ഫിത്വര്‍ സകാത്ത് നല്‍കേണ്ടത്. റമദാനിലെ അവസാന ദിവസം സൂര്യാസ്തമയ സമയത്ത് എവിടെയാണോ ഉള്ളത് അവിടെയാണ് അത് നല്‍കേണ്ടത്. പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് സകാത്ത് നല്‍കാവുന്നതാണ്. റമദാന്‍ 28 നും 29നും സകാത്ത് നല്‍കാം. പാവപ്പെട്ടവരുടെ കൈകളിലാണ് അത് എത്തിക്കേണ്ടത്. അല്ലെങ്കില്‍ അത് നല്‍കാന്‍ മറ്റുളളവരെ ഏല്‍പ്പിക്കണം. ഒരാള്‍ സ്വന്തത്തിന് പുറമെ അവന്റെ ഭാര്യ, സന്താനങ്ങള്‍ എന്നിവര്‍ക്ക് വേണ്ടിയും സകാത്ത് നല്‍കണം. ഭക്ഷണ സാധനങ്ങളില്‍ നിന്ന് ഒരു സാഅ് ഫിത്വര്‍ സകാത്ത് നല്‍കല്‍ മുസ്ലിംകളായ എല്ലാവരുടെയും ബാധ്യതയാണെന്ന് ഹദീസുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group