അഹമ്മദാബാദ്– വിമാനാപകടത്തിൽ മരണപ്പെട്ട എല്ലാവരുടെയും കുടുംബാംഗങ്ങൾക്ക് ഒരു കോടി രുപ നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ച് എയർ ഇന്ത്യ ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പ്. വിമാനത്തിലെ യാത്രക്കാർ പുറമേ പ്രദേശ വാസികളായവരും അപകടത്തിൽ മരണപ്പെട്ടിരുന്നു. ഇവർക്കും നഷ്ടപരിഹാര തുക ആയ ഒരു കോടി രൂപ നൽകും.
യാത്രക്കാരല്ലാത്ത 33 പേരുടെ മരണമാണ് നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത്. വിമാനപകടം നടന്ന പരിസരത്ത് നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. മരിച്ചവരിൽ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കൽ വിദ്യാർഥികളും സമീപവാസികളും ഉൾപ്പെടുന്നു. ഇതിന് പുറമേ വിമാനാപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ സഹായവും അപകടത്തിൽ തകർന്ന മെഡിക്കൽ കോളേജ് കെട്ടിടവും പുനർനിർമ്മിച്ച് നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു. 242 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിൽ നിന്നും ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.
രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദിൽ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ച് ഇറങ്ങിയത്.