മുംബൈ– കനത്ത മഴയില്‍ മുംബൈയുടെ 107 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകർത്ത് കാലവർഷം. മെയ് മാസത്തില്‍ മാത്രം ലഭിച്ച 135 മില്ലിമീറ്റര്‍ മഴയാണ് മുംബൈയില്‍ സര്‍വകാല റെക്കോര്‍ഡ് തീര്‍ത്തത്. ശക്തമായ കാറ്റിനും സാധ്യതയുള്ള മുംബൈയില്‍ ബുധനാഴ്ച വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 135 മില്ലിമീറ്റര്‍ മഴയാണ് കൊളാബയില്‍ ലഭിച്ചത്. 1918 മെയ് മാസത്തിലാണ് ഇതിന് മുന്‍പ് മെയ് മാസത്തില്‍ ഇത്ര മഴ ലഭിച്ചത്. കാലവര്‍ഷം ജൂണ്‍ 5നാണ് മഹാരാഷ്ട്രയില്‍ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. എന്നാല്‍ മെയ് 25ന് മണ്‍സൂണ്‍ സംസ്ഥാനത്തെത്തി.
ശനിയാഴ്ച കേരളത്തില്‍ മണ്‍സൂണ്‍ എത്തിയതിനു പിന്നാലെ കാലവര്‍ഷപാത്തി വടക്കോട്ടേക്ക് വ്യാപിക്കുകയായിരുന്നു. കര്‍ണാടകയിലും ശക്തമായ മഴയാണ്. തലസ്ഥാന നഗരമായ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയിലും കാറ്റിലും തെരുവുകള്‍ വെള്ളത്തിനടിയിലായി. നിരവധി മരങ്ങള്‍ കടപുഴകി. 200ഓളം വിമാന സര്‍വീസുകളെയും പ്രതികൂലമായി കാലാവസ്ഥ ബാധിച്ചു. മോത്തി ബാഗ്, മിന്റോ റോഡ്, ഡല്‍ഹി കന്റോണ്‍മെന്റ് ദീന്‍ ദയാല്‍, ഉപാധ്യായ മാര്‍ഗ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. പ്രദേശത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.