ഇന്ത്യൻ ഫുട്ബോളിലെ മറഡോണ എന്നറിയപ്പെടുന്ന ഇന്ത്യയുടെ മുൻ താരം നജ്മുദ്ദീൻ അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജിദ്ദയിലെ പ്രവാസിയും അറിയപ്പെടുന്ന ഗായികയുമായ സോഫിയ സുനിലിന്റെ പിതാവാണ്.
നജ്മുദ്ദീനെ മുസാഫിർ ഓർത്തെടുക്കുന്നു.
ഇന്ത്യൻ ഫുട്ബോളിലെ മറഡോണ എന്നായിരുന്നു നജ്മുദ്ദീന്റെ കളിക്കളത്തിലെ പേര്. ഇന്ത്യക്കകത്തും പുറത്തും നൂറുക്കണക്കിന് കളിക്കളങ്ങളെ പ്രഭാപൂരിതമാക്കിയ നജ്മുദ്ദീൻ എന്ന ഫുട്ബാൾ നക്ഷത്രം പൊലിഞ്ഞു. ടൈറ്റാനിയത്തിന്റെ പടക്കുതിര കൊല്ലം തേവള്ളി സ്വദേശി നജ്മുദ്ദീൻ, ഇനി നിതാന്ത വിശ്രമത്തിലേക്ക്. ‘ഇന്ത്യയുടെ മറഡോണ’ എന്നറിയപ്പെട്ട അശ്വ വേഗമുള്ള ഈ കുറിയ കളിക്കാരന്റെ ജീവിതത്തിന് വിധിയുടെ ഫൈനൽ വിസിൽ മുഴങ്ങി. ഏറെ മാസങ്ങൾ അർബുദത്തോട് പൊരുതി ജീവിച്ച അന്താരാഷ്ട്ര ഫുട്ബോൾ താരം തിരുവനന്തപുരത്തെ വീട്ടിൽ അന്തരിച്ചു. മകളും ജിദ്ദയിലെ പ്രമുഖ ഗായികയുമായ സോഫിയ സുനിൽ ഉൾപ്പെടെ എല്ലാ മക്കളും സമീപത്തുണ്ടായിരുന്നു.
നജ്മുദ്ദീന്റെ ആരാധകരിൽ ഒരാളായ പ്രമുഖ സ്പോർട്സ് ലേഖകൻ രവി മേനോന്റെ ഓർമ്മയിലിപ്പോഴുമുണ്ട് പാൽവെളിച്ചത്തിൽ ഇളകിമറിയുന്ന മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലെ ഗ്യാലറികൾ. കാതിൽ ലോംഗ് വിസിലിന്റെ മനം മയക്കുന്ന ഈണവും.
നാല് പതിറ്റാണ്ട് മുൻപ് കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി മാറോടണച്ച രാത്രി. നജീമുദ്ദീന് അന്ന് പ്രായം 21. ആവേശം അണപൊട്ടിയൊഴുകിയ ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ മിന്നുന്ന ഹാട്രിക്കോടെ റെയിൽവേസിന്റെ കഥകഴിച്ച കേരള ടീമിലെ “ബേബി”യായിരുന്നു നജ്മുദീൻ. ഗാലറികളുടെ ഓമനയും. ഇടനെഞ്ചിൽ തിളച്ചുമറിയുന്ന പോരാട്ടവീര്യവും ബൂട്ടുകളിൽ അണയാത്ത അഗ്നിയുമായി നജ്മുദ്ദീൻ കളിക്കമ്പക്കാരുടെ ഹൃദയങ്ങളിലേക്ക് ഡ്രിബിൾ ചെയ്ത് കുതിച്ചുവന്നത് ആ ടൂർണമെന്റിൽ നിന്നാണ്. അതും എന്തൊരു വരവ്!

ഉവ്വ്, കേരളം സൃഷ്ടിച്ച എക്കാലത്തെയും ഏറ്റവും മികച്ച അറ്റാക്കർമാരിൽ ഒരാളായ നജ്മുദ്ദീന്റെ ഫുട്ബാൾ ജീവിതത്തിലെ വർണ്ണപ്പകിട്ടാർന്ന ഒരധ്യായത്തിന്റെ തുടക്കമായിരുന്നു അത്. പിന്നീടങ്ങോട്ട് കേരള ഫുട്ബാളിൽ നജ്മുദ്ദീന്റെ പ്രതാപകാലമായിരുന്നു. പ്രതിരോധത്തിലെ പത്മവ്യൂഹങ്ങൾക്ക് മേൽ ചാടിയുയർന്ന് വിംഗുകളിൽ നിന്നുള്ള ക്രോസുകളിൽ കൃത്യതയോടെ തലവെക്കുന്ന നജ്മുദ്ദീൻ; ജിംനാസ്റ്റിന്റെ മെയ്‌വഴക്കത്തോടെ എതിർ സ്റ്റോപ്പർമാർക്കിടയിലൂടെ പെനാൽറ്റി ഏരിയയിലേക്ക് നുഴഞ്ഞുകയറുന്ന കളിക്കാരൻ. പാസുകൾ നെഞ്ചിലേറ്റുവാങ്ങി കാൽമുട്ടിലേക്ക് മറിച്ച് പന്ത് നിലം തൊടും മുൻപ് ഞൊടിയിടയിൽ വലയിലേക്ക് തൊടുക്കുന്ന നജ്മുദ്ദീൻ. മുൻ തലമുറയിലെ കളിക്കമ്പക്കാരുടെ മനസ്സിൽ മിഴിവാർന്നു നിൽക്കുന്ന ചിത്രങ്ങൾ.
ജിദ്ദയിൽ സിഫ് ഫുട്ബോൾ കൂട്ടായ്മകളിൽ അദ്ദേഹം പലപ്പോഴും സ്ഥിര സാന്നിധ്യമായിരുന്നു.
36 വർഷത്തെ സേവനത്തിന് ശേഷമാണ് ഈ താരം ടൈറ്റാനിയത്തിന്റെ പടിയിറങ്ങിയത്. അധികമാരുമാറിയാതെ. സ്റ്റോർസ് അസിസ്റ്റന്റ് ആയി 1973 ൽ ജോലിക്ക് കയറിയ നജ്മുദ്ദീൻ വിരമിക്കുമ്പോൾ അസിസ്റ്റന്റ് മാനേജരായിരുന്നു.
ആ സ്കോറിംഗ് വൈഭവത്തിന്റെ പിൻബലത്തിൽ കേരളത്തിലുടനീളമുള്ള അഖിലേന്ത്യാ ടൂർണമെന്റുകളിൽ ടൈറ്റാനിയം അശ്വമേധം നടത്തിയ കാലമുണ്ടായിരുന്നു. തിരുവനന്തപുരം ജി വി രാജ ട്രോഫി, കൊല്ലം മുനിസിപ്പൽ ഗോൾഡൻ ജൂബിലി, കോട്ടയം മാമ്മൻ മാപ്പിള, തൃശൂർ ചാക്കോള, കോഴിക്കോട് സേട്ട് നാഗ്ജി, കണ്ണൂർ ശ്രീനാരായണ….. അക്കാലത്ത് നാഗ്ജി ട്രോഫി മാത്രമേ ഞങ്ങൾക്ക് പിടിതരാതിരുന്നിട്ടുള്ളൂ; അവിടെ ഫൈനലിൽ തോറ്റു.''-- നജ്മുദ്ദീൻ ഒരിക്കൽ ആ കഥ പറഞ്ഞു.
അതൊരു കാലം. ഇന്ന് ആ ടൂർണമെന്റുകൾ പോലും ഓർമ്മയായിരിക്കുന്നു. എന്നെങ്കിലും തിരിച്ചുവരുമോ നമ്മുടെ ഫുട്ബാളിന്റെ നല്ല കാലം?”

1975 ലെ കോഴിക്കോട് സന്തോഷ് ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ പരിചയസമ്പന്നനായ ഗോവൻ ഗോളി ബ്രഹ്മാനന്ദിന്റെ തലയ്ക്ക് മുകളിലൂടെ ചാടിയുയർന്ന് പന്ത് വലയിലേക്ക് ഹെഡ് ചെയ്യുന്ന നജ്മുദ്ദീൻ. അംബരചുംബികളായ പ്രതിരോധഭടന്മാർക്കിടയിലൂടെ ഒരു കൊച്ചു മോറിസ് മൈനർ പോലെ നജ്മുദ്ദീൻ ഒഴുകിപ്പോകുന്നതു കാണാൻ പോലുമുണ്ടായിരുന്നു ഒരു ലാവണ്യം. വെറുതെയല്ല നാഷണൽസിലെ മികച്ച കളിക്കാരനായി നജ്മുദ്ദീനെ ഗാലപ് പോൾ വഴി കോഴിക്കോട്ടുകാർ തെരഞ്ഞെടുത്തത്.
അടിച്ച ഗോളുകളിൽ ഏറ്റവും അവിശ്വസനീയമായി സ്വയം തോന്നിയത് ഏതായിരുന്നു? രവി മേനോന്റെ ചോദ്യത്തിന് നജ്മുദ്ദീന്റെ മറുപടി:
പലതുമുണ്ട്. നാജിയിൽ ട്രാൻസ്പോർട്ടിനെതിരെ നേടിയ ഗോളാണ് പെട്ടെന്ന് ഓർമ്മവരുന്നത്. ഡയനീഷ്യസിന്റെ ഉയർന്നുവന്ന ക്രോസ്സ് തല കൊണ്ട് കണക്ട് ചെയ്യാൻ ഓടിവരികയായിരുന്നു ഞാൻ. പക്ഷേ കണക്കുകൂട്ടൽ തെല്ലൊന്നു പിഴച്ചു.. ഓട്ടം പന്തിനേക്കാൾ ഒരടി മുന്നിലാണ് അവസാനിച്ചത്. ഗോൾ വരയ്ക്ക് തൊട്ടുമുന്നിൽ വെച്ച് ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു ഞാൻ. നിന്ന നിൽപ്പിൽ പിന്നിലേക്കാഞ്ഞുകൊണ്ട് ശക്തമായി പന്ത് ഹെഡ് ചെയ്തു. ആ ആംഗിളിൽ നിന്ന് ഗോളടിക്കാനാകുമെന്ന് പ്രതീക്ഷയില്ലായിരുന്നു..” പക്ഷേ അത് ഗോളായി. ഒറ്റാലിൽ നിന്നെന്നവണ്ണം നജ്മുദ്ദീന്റെ നെറ്റിയിൽ നിന്ന് പോസ്റ്റിലേക്ക് ചീറിപ്പാഞ്ഞ പന്ത് ഗോൾക്കീപ്പർക്ക് ഒരു പഴുതും നൽകിയില്ല. അങ്ങനെ എത്രയെത്രമാരക” ഗോളുകൾ.
കൊല്ലം എസ് എൻ കോളേജിൽ പഠിക്കുന്ന കാലത്ത് ഇൻസൈഡ് ഫോർവേഡ് ആയിരുന്ന നജ്മുദ്ദീനെ റൈറ്റ് ഔട്ട് ആക്കിയത് കോച്ച് സൈമൺ സുന്ദർരാജാണ്. കേരളത്തിന് നടാടെ സന്തോഷ് ട്രോഫി നേടിക്കൊടുത്ത പരിശീലകൻ. 1973 മുതൽ 80 വരെ തുടർച്ചയായി സന്തോഷ് ട്രോഫി കളിച്ച നജ്മുദ്ദീൻ പിന്നീട് ഒരു വ്യാഴവട്ടം കൂടി ടൈറ്റാനിയത്തിന്റെ ജേഴ്സിയണിഞ്ഞു. വിരമിച്ച ശേഷം ക്ലബ്ബിന്റെ കോച്ചും മാനേജരുമായി കുറച്ചു കാലം. പന്തുകളിയെ പ്രാണനു തുല്യം സ്നേഹിച്ച മലയാളികൾക്ക്. ആ മോഹങ്ങൾക്ക് മുകളിലൂടെ മഴവില്ലഴകോടെ പന്തുമായി കുതിച്ച പടക്കുതിര ലോകം വിട്ടു.. ആദരാഞ്ജലി.
നസീം ബീഗം ആണ് നജ്മുദീന്റെ ഭാര്യ. മക്കൾ- സോഫിയ നജ്മുദ്ദീൻ, സുമയ്യ നജ്‌മുദ്ദീൻ, സാദിയ നജ്‌മുദ്ദീൻ
മരുമക്കൾ : സുനിൽ സെയ്ദ് (ജിദ്ദ), ഷിഹാബ് മുഹമ്മദലി, റഷീദ്