മലപ്പുറം: കാളികാവിൽ കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു. ചോക്കാട് കല്ലാമുല സ്വദേശി ഗഫൂർ (39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അടക്കാക്കുണ്ട് റാവുത്തൻ കാട്ടിലെ സ്വകാര്യ സ്ഥലത്താണ് സംഭവം നടന്നത്. ഗഫൂറിനെ കടുവ കടിച്ച് കൊണ്ടുപോകുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളിയായ സമദ് നാട്ടുകാരെ അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.
സമദും ഗഫൂറിനൊപ്പം തോട്ടത്തിലുണ്ടായിരുന്നു. കടുവ ഇരുവരെയും ആക്രമിക്കാൻ ഓടിയടുത്തു. ഗഫൂറിനെ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടുപോയതായാണ് വിവരം. വനാതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് സംഭവം. ഗതാഗത സൗകര്യങ്ങൾ കുറവായതിനാൽ വനപാലകരും പൊലീസും നാട്ടുകാരും നടന്നാണ് സ്ഥലത്തെത്തിയത്. നേരത്തെ മുതൽ ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായും വളർത്തുമൃഗങ്ങളെ കൊന്നിരുന്നതായും പലതവണ അറിയിച്ചിട്ടും പുലിയെ പിടികൂടാൻ നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.