റിയാദ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച റിയാദിൽ സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷറായുമായി കൂടിക്കാഴ്ച നടത്തി. 25 വർഷത്തിനിടെ ഇരു രാഷ്ട്രങ്ങളുടെയും നേതാക്കൾ തമ്മിലുള്ള ആദ്യ സമാഗമമാണിത്.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, മുതിർന്ന സൗദി-യു.എസ് ഉദ്യോഗസ്ഥർ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ (വീഡിയോ കോൺഫറൻസ് വഴി) എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ജി.സി.സി നേതാക്കളുമായുള്ള ട്രംപിന്റെ സമ്മേളനത്തിനിടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. 2000-ൽ ഹാഫിസ് അൽ-അസദ് ബിൽ ക്ലിന്റനെ ജനീവയിൽ കണ്ടതിന് ശേഷം ഒരു സിറിയൻ നേതാവ് അമേരിക്കൻ പ്രസിഡന്റിനെ കാണുന്നത് ഇതാദ്യമാണ്.
യു.എസ് ഉപരോധം പിന്‍വലിച്ചതോടെ ചൊവ്വാഴ്ച രാത്രി സിറിയയിലെ ജനങ്ങൾ തെരുവുകളിൽ ആഹ്ലാദ പ്രകടനം നടത്തി. അസദ് കുടുംബത്തിന്റെ 54 വർഷത്തെ ഏകാധിപത്യ ഭരണത്തിന് ശേഷം പുതിയ യുഗത്തിലേക്ക് കടക്കുന്ന സിറിയയ്ക്ക് നാഴികക്കല്ലായി ഈ യു.എസ് പ്രഖ്യാപനം.
സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ഉമയ്യദ് ചത്വരത്തിൽ ജനങ്ങൾ ആഹ്ലാദത്തോടെ തടിച്ചുകൂടി. ഉപരോധം നീക്കാനുള്ള തീരുമാനത്തെ “സിറിയൻ ജനതയ്ക്ക് നിർണായകമായ വഴിത്തിരിവ്” എന്ന് സിറിയയുടെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. “അസദ് ഭരണകൂടം സിറിയൻ ജനതയ്ക്കെതിരെ നടത്തിയ യുദ്ധക്കുറ്റങ്ങളോടുള്ള പ്രതികരണമായിരുന്നു ഉപരോധം. ഇതിന്റെ നീക്കം, സിറിയയ്ക്ക് സ്ഥിരത, സ്വയംപര്യാപ്തത, ദേശീയ പുനർനിർമാണം എന്നിവയ്ക്കുള്ള സുപ്രധാന അവസരം നൽകുന്നതായും പ്രസ്താവനയിൽ പറയുന്നു.