കോഴിക്കോട്: താമരശേരിയിൽ നിന്ന് കാണാതായ പതിമൂന്നുകാരിയെ ബംഗളൂരുവിൽ കണ്ടെത്തിയതായി വിവരം. കുട്ടി ബന്ധുവായ യുവാവിനൊപ്പം ബംഗളൂരുവിൽ ഉണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. വിവരം ലഭിച്ച കർണാടക പൊലീസ് താമരശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. താമരശേരി പൊലീസ് ബംഗളൂരുവിലേയ്ക്ക് പുറപ്പെട്ടു.
താമരശേരി പെരുമ്പള്ളി സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായത്. പുതുപ്പാടി സർക്കാർ സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ ഒൻപത് മണിക്ക് പരീക്ഷയെഴുതാനായി പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. അതേദിവസം തന്നെയാണ് ബന്ധുവായ യുവാവിനെയും കാണാതായത്. ഈ യുവാവിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ പരാതി നൽകിയിരുന്നു. കുട്ടിയെ മുൻപ് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പോക്‌സോ കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസ് പിൻവലിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ വീണ്ടും കൊണ്ടുപോയതെന്നാണ് കുട്ടിയുടെ മാതാവ് ആരോപിക്കുന്നത്. യുവാവിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായും പിതാവിനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞതായും കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി.
കുട്ടി തൃശൂരിൽ എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ 14ാം തീയതി തൃശൂർ കെഎസ്‌ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്‌ജിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാർത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്‌ജ് ജീവനക്കാരൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബന്ധുവായ യുവാവിനൊപ്പമാണ് കുട്ടി ലോഡ്‌ജിലെത്തിയത്.