കോഴിക്കോട് : മനുഷ്യർക്കിടയിലെ ഒരുമയും ഐക്യവുമാണ് പുരോഗതിയിലേക്കും ലക്ഷ്യപ്രാപ്തിയിലേക്കും രാജ്യത്തെ നയിക്കുകയെന്ന് സുന്നി ജംഇയ്യത്തുൽ ഉലമ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. കാരന്തൂർ മർക്കസ് കാമ്പസിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടനവധി വൈവിധ്യങ്ങൾ നിലനിന്നിരുന്ന കാലമായിരുന്നിട്ടും ഇന്ത്യക്കാർ എന്ന ഒറ്റ പരിഗണനയിൽ സർവരും ആവേശത്തോടെ പരിശ്രമിച്ചതിന്റെ ഫലമായാണ് വൈദേശിക ശക്തികളിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും ലഭിച്ചത്. മുൻകാല നേട്ടങ്ങളെ അനുസ്മരിച്ച് നാം ത്രിവർണ പതാക ഉയർത്തുമ്പോൾ ഈ രാജ്യത്തോട് നമുക്കുള്ള ഉത്തരവാദിത്തങ്ങളും മനസ്സിൽ വരേണ്ടതുണ്ട്.
സമത്വം, നീതി, സാഹോദര്യം, മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങൾ അതിന്റെ പൂർണതയോടെ നിലനിർത്തുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തവും കടമയുമാണ്. എങ്കിൽ മാത്രമേ നമ്മുടെ രാജ്യം പുരോഗതി പ്രാപിക്കുകയുള്ളൂ. മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ടാണ് നാം ആഗോളശക്തിയായി മാറേണ്ടത്. രാജ്യം ഇപ്പോഴും അഭിമുഖീകരിക്കുന്ന ദാരിദ്ര്യം, നിരക്ഷരത, അസമത്വം തുടങ്ങിയ വെല്ലുവിളികൾ അതിജയിക്കാനും ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ശ്രദ്ധാകേന്ദ്രമാവാനും ഒരുമയും ഐക്യവുമുള്ള ജനത പ്രധാനമാണ്.
വലിയൊരു ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണിപ്പോൾ കേരളം. ഒരുപാട് ജീവൻ നഷ്ടപ്പെട്ട വേദനകൾക്കിടയിലും ദുരന്തമുഖത്തെ മനുഷ്യരുടെ ഐക്യവും സഹകരണവും കൂട്ടായ്മയും നല്ല സന്ദേശമാണ് നൽകിയത്. ഒരുമിച്ച് നിന്നാൽ എന്തും നേടാമെന്നും എന്തും ചെറുക്കാമെന്നും സ്വാതന്ത്ര്യദിന ഓർമകളും ഇത്തരം ദുരന്ത അതിജീവനങ്ങളും നമ്മെ നിരന്തരം ഓർമിപ്പിക്കുന്നു. ഒരുമ ഊട്ടിയുറപ്പിക്കുന്നതും നാടിന്റെ നന്മക്കായി ഒരുമിച്ചു നീങ്ങണമെന്ന സന്ദേശം പകരുന്നതുമാകട്ടെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനമെന്ന് അദ്ദേഹം പറഞ്ഞു.