നാട്ടുകാരെയെല്ലാം ദു:ഖത്തിലാഴ്ത്തി വിടപറഞ്ഞ ഡോ.കാണങ്കണ്ടി (കെ.എ.കെ).അബ്ദുല്ല നാട്ടുകാർക്കേറെ പ്രിയപ്പെട്ടവനായിരുന്നു. നാട്ടിലെ ആദ്യത്തെ ഡോക്ടർ എന്നതിന് പുറമെ, എക്കാലത്തും ആളുകൾക്കൊപ്പം നിന്ന മനുഷ്യസ്നേഹി എന്ന എഴുതിവെക്കാത്ത ബിരുദം കൂടിയുണ്ട് അദ്ദേഹത്തിന്. പഠിപ്പിൽ മിടുക്കനായ കെ.എ.കെ മെഡിസിൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചീക്കോന്ന് പ്രദേശത്ത് നിന്ന് എം.ബി.ബി.എസ്.പാസ്സായി ആദ്യ ഡോക്ടർ എന്ന ബഹുമതിക്ക് അർഹനാകുകയും ചെയ്തു. ഞങ്ങളോക്കെ കുട്ടിക്കാലത്ത് താരപ്രഭയോടെയായിരുന്നു അദ്ദേഹത്തെ വീക്ഷിച്ചിരുന്നത്. ഞങ്ങൾക്കെല്ലാം ഉപദേശങ്ങൾ നൽകാനും അദ്ദേഹം സദാ രംഗത്തുണ്ടാകുമായിരുന്നു.
എം.ബി.ബി.എസ് പാസ്സായ ശേഷം കോഴിക്കോട് കോയേൻ്റെ ആശുപത്രിയെന്ന് നാട്ടുകാർ വിശേഷിപ്പിച്ചിരുന്ന കലിക്കറ്റ് നേഴ്സിംഗ് ഹോമിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്. അദ്ദേഹത്തിൻ്റെ സാന്നിധ്യം നാട്ടുകാർക്കും പരിസര പ്രദേശത്തുകാർക്കും ഏറെ ആശ്വാസം പകർന്നിരുന്നു.
1979 കാലത്താണ് സൗദിയിലെ ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിലെത്തി പ്രാക്ടീസ് ആരംഭിച്ചത്. ആധുനിക സൗകര്യങ്ങളൊന്നും ഏറെയില്ലാത്ത ആ കാലഘട്ടത്തിൽ ഹജ് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എ.കെ.യും തൻ്റെ ബന്ധുവായ പരേതനായ ഡോ. പരീദിൻ്റെയം സേവനങ്ങൾ നാട്ടിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഹജ്ജിനെത്തുന്നവർക്ക് ഏറെ ആശ്വാസകരമായിരുന്നു. തന്റെ ഡ്യൂട്ടി കഴിഞ്ഞാൽ ഹജിന്നെത്തിയവരെ സന്ദർശിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും അവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. പ്രവാസം ശക്തിപ്പെടുന്ന എൺപതുകളിൽ ജോലി അന്വേഷിച്ചു ജിദ്ദയിലെത്തുന്നവർക്ക് ജോലി കണ്ടെത്താനും മറ്റും അദ്ദേഹം സഹായിച്ചിരുന്നതായി പഴയ പ്രവാസികളായ നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ആദ്യ ഡോക്ടർ എന്ന ഒരു തലക്കനവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. നാട്ടിലെ സാധാരണക്കാർക്ക് ഇടയിലായിരുന്നു അദ്ദേഹത്തിൻ്റെ സഹവാസം. തികച്ചും ജനകീയനായിരുന്ന ഡോക്ടർ നാട്ടിലെ എല്ലാ നല്ല സംരംഭങ്ങളിലും സഹകരിക്കുകയും ചെയ്തു.
താമസം കോഴിക്കോട്ടേക്ക് മാറ്റിയിട്ടും നാടുമായുള്ള ബന്ധം അദ്ദേഹം നിലനിർത്തി. പ്രവാസം മതിയാക്കിയ ശേഷം താൻ കളിച്ചു വളർന്ന വീട്ടിനടത്ത് തന്നെ സ്വന്തമായി ഒരു വീട് പണിയുകയും ഇടക്കിടെ നാട്ടിലെത്തി താമസിക്കുകയും ചെയ്തിരുന്നു. നാട്ടിലെ കല്ല്യാണപരിപാടികളിലും, പരിചയമുള്ളവർ മരണപ്പെട്ടാൽ വീടുകൾ സന്ദർശിച്ചു കുടുംബങ്ങളെ ദുഃഖമറിയിക്കാനും എത്തിയിരുന്നു.
ശാന്ത സ്വഭാവക്കാരനായിരുന്നെങ്കിലും സ്നേഹമുള്ള മനസ്സിൻ്റെ ഉടമയായിരുന്നു.
സമീപകാലത്താണ് രോഗം അദ്ദേഹത്തെ തളർത്തിയത്. എന്നിട്ടും കാണങ്കണ്ടി കുടുംബ കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരി പദവിയലങ്കരിച്ചിരുന്നു. സമീപകാലത്ത് നടന്ന കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷകനായെത്തിയ പി.എം.എ.ഗഫൂൾ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
വർഷങ്ങൾക്കു മുമ്പാണ് അദ്ദേഹം ഖത്തർ സന്ദർശിച്ചത്. ആ കാലത്തെ ചീക്കോന്നുകാരുടെ കൂട്ടായ്മ അദ്ദേഹത്തിനു സ്വീകരണം ഒരുക്കുകയും ചെയ്തു. നാട്ടിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ നല്ല സംരംഭങ്ങളിലും അദ്ദേഹത്തിൻ്റെ കയ്യൊപ്പുണ്ടാകാറുണ്ടായിരുന്നു. സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഡോക്ടറുടെ വിയോഗം നാടിനും കുടുംബത്തിനും തീരാനഷ്ടമാണ്.