തൃശൂർ: തൃശൂർ പൂരം പഴയ പെരുമയോടെ തന്നെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്ത സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കളക്ടറേറ്റിൽ യോഗം പുരോഗമിക്കുകയാണ്.
‘ഒരു ചെറിയ സംഘർഷം പോലുമില്ലാതെ തൃശൂർ പൂരം മനോഹരമായി നടത്തിയിരുന്ന, അത് കണ്ട് ആസ്വദിച്ചിരുന്ന ഒരുകാലം നമുക്കുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ തവണ ഹിതകരമല്ലാത്ത ചില സംഭവങ്ങളുണ്ടായി. പൂരം ജനങ്ങളുടെയും പൂരപ്രേമികളുടെയും അവകാശമാണ്. എന്നാൽ ഹൈക്കോടതി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ. അത് നിയമമാണ്.
ഇതിൽ വൈകാരികമായ ചില ഇടപെടലുകൾ ഉണ്ടായെങ്കിൽ കോടതിയെ വിഷയം ധരിപ്പിക്കുന്നതിന് സാങ്കേതികമായ മാറ്റങ്ങൾ വരുത്തി പൂരം പൂർവ്വസ്ഥിതിയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്. സമാനമായി നാലോ അഞ്ചോ യോഗങ്ങൾ ഉണ്ടാവും.
ജനങ്ങളുടെ ഉത്സവമായി പൂരത്തെ മാറ്റണം. ഇക്കാര്യം കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനോട് പറഞ്ഞപ്പോൾ അദ്ദേഹം ഒരു സംഘത്തെ തന്നെ അയച്ചു. പെട്രോളിയം ആന്റ് എക്സ്പ്ളോസീവ്സ് സേഫ്ടി ഓർഗനൈസേഷൻ (പെസോ) വിദഗ്ധർ, സ്ഫോടക വസ്തുക്കളും ശബ്വും വെളിച്ചവും മറ്റുമായി ബന്ധപ്പെട്ട വിദഗ്ധർ എന്നിവരെയും കേന്ദ്രം അയച്ചിട്ടുണ്ട്’- സുരേഷ് ഗോപി വ്യക്തമാക്കി.