കൊച്ചി: നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിയമം ലംഘിച്ച് ജീപ്പ് യാത്ര നടത്തിയത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
പൊതുസ്ഥലത്ത് ഉണ്ടാകാൻപോലും പാടില്ലാത്ത വാഹനം ഓടിച്ചതിനെതിരേ സ്വമേധയാ കേസെടുക്കുമെന്നും ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനത്ത് വാഹനങ്ങളുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ ഒരു കേസ് നേരത്തെ എടുത്തിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് ആകാശ് തില്ലങ്കേരിയുടെ നിയമലംഘനം പരിശോധിച്ചത്. ദൃശ്യങ്ങള്‍ പലതവണ പരിശോധിച്ചശേഷമായിരുന്നു കോടതിയുടെ വിമര്‍ശനം.
ഇത്തരം വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. യൂട്യൂബും മറ്റു സാമൂഹ്യ മാധ്യമങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും കോടതി നിരീക്ഷിച്ചു.
സ്റ്റേറ്റ് ബോർഡ് വെച്ച് ഓടിയ കേരള മിനറൽ ആന്‍ഡ് മെറ്റൽസ് എംഡിയുടെ വാഹനത്തിനെതിരെ നടപടിയെടുക്കാനും ഹൈക്കോടതി നിര്‍ദേശം നല്കി. കോഴിക്കോട്ട് വിദ്യാർഥിനികളെ സീബ്രാലൈനിൽ സ്വകാര്യ ബസിടിച്ച സംഭവത്തിലും ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കൂടാതെ നടപ്പാതകള്‍ കൈയേറി വാഹനം പാര്‍ക്ക് ചെയ്യുന്ന പ്രവണത കൂടി വരികയാണെന്നും ഇക്കാര്യങ്ങളില്‍ കൃത്യമായ നടപടി വേണമെന്നും ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു.
വയനാട് ജില്ലയിലെ പനമരത്ത് കഴിഞ്ഞ ദിവസമാണ് ആകാശ് തില്ലങ്കേരി ജീപ്പ് യാത്ര നടത്തിയത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. യാത്രയുടെ വിഡിയോ ആകാശ് സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് വിവാദം ഉയർന്നത്.
ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പിന്റെ ആർസി സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. രൂപമാറ്റം അടക്കമുള്ള നിയമലംഘനങ്ങൾക്കു നേരത്തെ മൂന്ന് തവണ വാഹനത്തിനെതിരെ കേസെടുത്തിരുന്നു. വീണ്ടും നിയമം ലംഘിച്ചതോടെയാണ് ആർസി സസ്പെൻഡ് ചെയ്യാനുള്ള നീക്കം.