ശ്രീനഗർ: ജമ്മു കാഷ്മീരിൽ മണിക്കൂറുകൾക്കിടെ രണ്ടിടത്ത് ഭീകരാക്രമണം. ദോഡയിലെ സൈനിക താവളത്തിനുനേരെയും കത്വ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിക്കു സമീപവുമാണ് ചൊവ്വാഴ്ച രാത്രി ഭീകരാക്രമണം ഉണ്ടായത്. പിന്നാലെ നടന്ന ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഒരു ഭീകരൻ കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്നിടത്താണു കാഷ്മീരിൽ ഭീകരാക്രമണമുണ്ടായത്.
കത്വയിൽ ഭീകരർ വെടിവയ്പ് നടത്തി മണിക്കൂറുകൾക്കുശേഷമാണ് ദോഡയിലെ ഛത്തർഗല മേഖലയിലുള്ള സൈനിക താവളത്തിനുനേരെ ആക്രമണമുണ്ടായത്. ഇവിടെ സൈന്യവും പോലീസും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി വൈകിയാണു സൈനിക താവളത്തിനുനേരെ ഭീകരർ വെടിയുതിർത്തത്.
മൂന്ന് ദിവസം മുമ്പ് ജമ്മുകാഷ്മീരിലെ റായിസിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിനുനേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. ബസ് തോട്ടിലേക്ക് മറിഞ്ഞ് ഒമ്പത് യാത്രക്കാർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ആക്രമണം നടത്തിയ ഒരു ഭീകരന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചു.