മക്ക – കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ 140 വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങള്‍ കണ്ടെത്തിയതായി പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു. ഹജിന് സുരക്ഷാ വകുപ്പുകള്‍ പൂര്‍ത്തിയാക്കിയ ഒരുക്കങ്ങള്‍ അറിയിക്കാന്‍ ഹജ് സുരക്ഷാ സേനാ കമാണ്ടന്റ് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പൊതുസുരക്ഷാ വകുപ്പ് മേധാവി. വ്യാജ ഹജ് സ്ഥാപനങ്ങള്‍ നടത്തുന്നതില്‍ പങ്കാളിത്തം വഹിച്ച മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 64,000 ഓളം ഡ്രൈവര്‍മാരെയും കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിട്ടുണ്ട്. ഇവര്‍ക്ക് 50,000 റിയാല്‍ വരെ പിഴ ചുമത്തും.
യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പെര്‍മിറ്റില്ലാത്തതിന്റെ പേരില്‍ മക്കയുടെ പ്രവേശന കവാടങ്ങളില്‍ വെച്ച് 97,000 ലേറെ വാഹനങ്ങള്‍ തിരിച്ചയച്ചു. പെര്‍മിറ്റില്ലാത്തവര്‍ മക്കയിലേക്ക് പ്രവഹിക്കുന്നത് തടയാന്‍ ഈ വര്‍ഷം മീഖാത്തുകളില്‍ പ്രത്യേക സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ഹജ് പെര്‍മിറ്റില്ലാത്തതിന്റെ പേരില്‍ ഇതിനകം നാലായിരത്തിലേറെ പേര്‍ക്ക് 10,000 റിയാല്‍ തോതില്‍ പിഴ ചുമത്തി. ഹജിനിടെ സുരക്ഷയും ക്രമസമാധാനവും തകര്‍ക്കാനുള്ള ഏതു ശ്രമങ്ങളും കൈകാര്യം ചെയ്യാനും തീര്‍ഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന മുഴുന്‍ പ്രവൃത്തികളും തടയാനും സുരക്ഷാ വകുപ്പുകള്‍ പൂര്‍ണ സജ്ജമാണ്. നിയമ ലംഘനങ്ങളും കുറ്റകൃത്യങ്ങളും തടയാന്‍ സുരക്ഷാ വകുപ്പുകള്‍ ഊര്‍ജിതമായ പരിശോധനകളും നിരീക്ഷണങ്ങളും നടത്തുന്നുണ്ടെന്നും ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group