ഇസ്ലാമാബാദ്: അറബിക്കടലിൽ തകർന്നുവീണ സ്വകാര്യ കാർഗോ വിമാനത്തിന്റെ കൂടുതൽ അവശിഷ്ടങ്ങൾ പാകിസ്ഥാൻ നാവികസേന കണ്ടെടുത്തു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിൽ വെള്ളിയാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്നു. കണ്ടെടുത്ത അവശിഷ്ടങ്ങൾ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും പരിശോധനകൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും അധികൃതർ അറിയിച്ചു. പാകിസ്ഥാൻ നാവികസേനയും പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയും സംയുക്തമായാണ് ആഴക്കടലിൽ തിരച്ചിൽ നടത്തുന്നത്. ഇതിനായി പ്രത്യേക വിമാനങ്ങളും മറ്റ് അത്യാധുനിക സജ്ജീകരണങ്ങളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ അപകടകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി തയ്യാറായിട്ടില്ല.
കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ2 എയർവേസ് എന്ന സ്വകാര്യ കമ്പനിയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റിലെ ഷാർജയിൽ നിന്നും പാകിസ്ഥാനിലെ കറാച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിന് ചൊവ്വാഴ്ച രാത്രിയോടെയാണ് നിയന്ത്രണം നഷ്ടമായത്. വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ സംഭവിച്ചതായി പൈലറ്റ് സന്ദേശം നൽകിയതിന് പിന്നാലെ റഡാറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ തീരദേശ നഗരമായ ഒർമാരയിൽ നിന്നും 100 കിലോമീറ്റർ അകലെ വെച്ചാണ് ബുധനാഴ്ച വിമാനത്തിന്റെ ചില അവശിഷ്ടങ്ങൾ നാവികസേനയ്ക്ക് ആദ്യം ലഭിച്ചത്. എന്നാൽ വിമാനത്തിന്റെ പ്രധാന ഭാഗവും അതിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കാണാതായ ജീവനക്കാരെ കണ്ടെത്താൻ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് കെ2 എയർവേസ് മാനേജ്‌മെന്റും വ്യക്തമാക്കി. എന്നാൽ കടലിലെ ശക്തമായ കാറ്റും വൻ തിരമാലകളും ഒഴുക്കും കാരണം തിരച്ചിൽ ദൗത്യം കടുത്ത പ്രതിസന്ധി നേരിടുകയാണ്. വിമാനാവശിഷ്ടങ്ങൾ ഒഴുക്കിൽപ്പെട്ട് പല ദിശകളിലേക്ക് മാറുന്നത് അപകടസ്ഥലം കൃത്യമായി നിർണ്ണയിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ചൊവ്വാഴ്ച രാത്രി 9:21 ഓടെ കറാച്ചിക്ക് 287 കിലോമീറ്റർ പടിഞ്ഞാറ് വെച്ചാണ് വിമാനവുമായുള്ള ബന്ധം പൂർണ്ണമായും നഷ്ടപ്പെട്ടത്. റഡാറുമായുള്ള ബന്ധം വേർപെടുന്നതിന് തൊട്ടുമുമ്പ് വിമാനം പെട്ടെന്ന് ദിശ മാറുകയും താഴേക്ക് പതിക്കുകയുമായിരുന്നു എന്നാണ് റഡാർ വിവരങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പാകിസ്ഥാനിൽ നിരവധി വിമാനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.



