വാഷിംഗ്ടൺ– ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി യിലെ ആദ്യ മത്സരത്തിൽ ശക്തരായ ബെൽജിയത്തിനെ സമനിലയിൽ കുരുക്കി ഈജിപ്ത്. ഗ്രൂപ്പ് ജി യിലെ മറ്റൊരു പോരാട്ടമായ ഇറാൻ – ന്യൂസിലാൻഡ് മത്സരവും സമനിലയിൽ കലാശിച്ചു. ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ കേപ് വെർദെ സ്പെയിനിനേയും സൗദി അറേബ്യ ഉറുഗ്വേയെയും സമനിലയിൽ തളച്ചിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ 68 വർഷങ്ങൾക്ക് ശേഷമാണ് തുടർച്ചയായ നാല് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുന്നത്.
വാഷിംഗ്ടനിലെ സീറ്റിൽ സ്റ്റേഡിയത്തിൽ നടന്ന ബെൽജിയം – ഈജിപ്ത് വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചാണ് മടങ്ങിയത്. ഈജിപ്തിന് വേണ്ടി ഇമാം അസ്വർ ലക്ഷ്യം കണ്ടപ്പോൾ ബെൽജിയത്തിന്റെ ഗോൾ പിറന്നത് സെൽഫിലൂടെ ആയിരുന്നു. ഈജിപ്ഷ്യൻ റൈറ്റ് ബാക്കായ മുഹമ്മദ് ഹാനിയുടെ പിഴവിൽ നിന്നാണ് സെൽഫ് ഗോൾ പിറന്നത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇരു ടീമുകളും ഗോളിനായി നിരന്തരം ആക്രമങ്ങൾ നടത്തി. 20 മിനിറ്റിൽ പോസ്റ്റിന്റെ 20 വാര അകലെ നിന്ന് കൃത്യമായ സ്പേസ് കണ്ടെത്തിയ അസ്വർ ഷോട്ട് ഉതിർത്തത് ഗോൾകീപ്പർ തിബോ കോർട്ടോയെയും മറികടന്ന് വലയിൽ കയറിയതോടെ ഈജിപ്ത് മുന്നിലെത്തി. ഗോൾ തിരിച്ചടിക്കാനായി ആദ്യപകുതിയിൽ തന്നെ ബെൽജിയം നിരന്തരം ശ്രമിച്ചെങ്കിലും ഗോളുകൾ വന്നില്ലെന്നു മാത്രമല്ല, എതിരാളികളുടെ കൗണ്ടർ അറ്റാക്ക് തലവേദനയും സൃഷ്ടിച്ചു.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണം അഴിച്ചുവിട്ട ഈജിപ്ത് പലതവണ ബെൽജിയം പോസ്റ്റിനെ വിറപ്പിച്ചു. ഇതിനിടയിൽ 55 മിനിറ്റിൽ അസ്വർ മറ്റൊരു ഗോൾ നേടി ടീമിന് വിജയം ഉറപ്പിക്കാനുള്ള അവസരം പാഴാക്കി. 65 മിനിറ്റിൽ ലുക്കാക്കൂ ഇറങ്ങിയതിനെ തൊട്ടുപിന്നാലെ ബെൽജിയത്തിന്റെ ഗോൾ വന്നു. മ്യൂനിയർ പോസ്റ്റിലേക്ക് നൽകിയ പന്തിനായി ലുക്കാക്കുവിന്റെ ശ്രമം ഫലം കാണുകയായിരുന്നു. താരത്തിന്റെ സാന്നിധ്യത്തിൽ യാസർ ഇബ്രാഹിമും ഹാനിയും പരിപ്രാന്തർ ആവുകയും ഹാനിയുടെ കാലിൽ തട്ടിയ പന്ത് ബെൽജിയത്തിനെ ബെൽജിയത്തിന് ഒപ്പം എത്തിക്കുകയായിരുന്നു. പിന്നീട് ഇരു ടീമുകളും വളരെ ശ്രദ്ധയോടെ പന്ത് കൈവശം വെച്ച് മത്സരത്തിന്റെ ഗതി മാറ്റിയതോടെ ഗോളുകൾ ഒന്നും വന്നില്ല.
ഇറാൻ – ന്യൂസിലാൻഡ് മത്സരം ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം അടിച്ചാണ് മടങ്ങിയത്. മത്സരത്തിൽ രണ്ടു തവണ ന്യൂസിലാൻഡ് മുന്നിലെത്തിയെങ്കിലും ഇറാൻ തിരിച്ചടിച്ച് വിലപ്പെട്ട പോയിന്റ് നേടി. കിവീസിനു വേണ്ടി എലിജ ജസ്റ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ( ഏഴാം മിനിറ്റ്, 54) ഇറാനിന് വേണ്ടി റാമിൻ റെസായിയൻ ( 32 മിനിറ്റ്), മുഹമ്മദ് മൊഹേബി (64 മിനിറ്റ്) എന്നിവരാണ് ലക്ഷ്യം കണ്ടത്



