ന്യൂഡല്‍ഹി– ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടന്ന മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ പുറത്തുവിട്ടതിനേക്കാള്‍ കൂടുതലാണെന്ന് ബി.ബി.സി ഹിന്ദിയുടെ റിപ്പോര്‍ട്ട്. ജനുവരി 29നുണ്ടായ അപകടത്തില്‍ 37 ആളുകള്‍ മരിച്ചെന്നാണ് യു.പി സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍ ബി.ബി.സിയുടെ അന്യേഷണത്തില്‍ കുറഞ്ഞത് 82 പേര്‍ കൊല്ലപ്പെട്ടെന്നാണ് വ്യക്തമായത്.
11 സംസ്ഥാനങ്ങളിലായാണ് ബി.ബി.സി റിപ്പോര്‍ട്ടര്‍മാര്‍ അന്യേഷണം നടത്തിയത്. യോഗി ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞ കണക്കുകള്‍ പ്രകാരം 30 പേര്‍ സ്‌നാനഘട്ടിലും ഏഴുപേര്‍ മറ്റിടങ്ങളിലുമാണ് മരിച്ചത്. എന്നാല്‍ നൂറിലേറെ കുടുംബങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ബി.ബി.സി റിപ്പോര്‍ട്ട് പ്രകാരം തിക്കിലും തിരക്കിലും മരിച്ചെന്ന് കാണിച്ച് 82 പേരുടെ ബന്ധുക്കളാണ് വ്യക്തമായ തെളിവുകള്‍ കൈമാറിയത്. കൃത്യമായി തെളിവുകള്‍ ലഭിക്കാത്ത മരണങ്ങള്‍ ഇനിയുമേറെ ഉണ്ടാകുമെന്നാണ് നിഗമനം. മരിച്ച 37പേരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച ധനസഹായമായ 25 ലക്ഷം രൂപ എല്ലാവര്‍ക്കും ലഭിച്ചതായി ബി.ബി.സി അന്യേഷണത്തില്‍ കണ്ടെത്തി.
ഇതിനു പുറമെ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടാത്ത 26 കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം പണമായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരാണ് നോട്ടുകെട്ടുകള്‍ കൈമാറിയത്. തിക്കിലും തിരക്കിലുമല്ല, അസുഖബാധിതരായിട്ടാണ് മരിച്ചതെന്ന് രേഖപ്പെടുത്തി ഒപ്പിടാന്‍ നിരവധിപേരെ അധികൃതര്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് പുറമെ അപകടത്തില്‍ മരിച്ച 19 കുടുംബങ്ങളെ കൂടി ബി.ബി.സി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരില്‍ ആര്‍ക്കും സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, മരണ സര്‍ട്ടിഫിക്കറ്റ്, ദുരന്തഭൂമിയിലെ ചിത്രങ്ങള്‍ എന്നിവയാണ് കുടുംബക്കാരില്‍ നിന്ന് തെളിവായി ലഭിച്ചത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. നഷ്ടപരിഹാരം നല്‍കിയ വിവരങ്ങളടക്കം കൃത്യമായി പുറത്തുവിടാത്തത് സര്‍ക്കാറിന്റെ സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്നു.